ആലപ്പുഴ: ട്രഷറികളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉള്ള സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്തെ പഞ്ചായത്തുകളെ ഗുരുതരമായി ബാധിക്കും. തനതു ഫണ്ടുകള്‍ കുറവുള്ള പഞ്ചായത്തുകളുടെ ദൈനംദിന പ്രവര്‍ത്തനത്തെ തന്നെ ഇതു സരാമായി ബാധിക്കും എന്നാണ് വിലയിരുത്തല്‍ .
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടന്നുള്ള സര്‍ക്കാരിന്റെ പുതിയ നീക്കം കേരളത്തിലെ പഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തിന് തന്നെ വിലങ്ങു തടി ആകുകയാണ്. മാര്‍ച്ച് മുപ്പത്തി ഒന്നിന് മുന്‍പ് തദ്ദേശ സ്ഥാപനങ്ങളില്‍ ചിലവഴിക്കാത്ത തുകകള്‍ സ്വയം തിരിച്ചടക്കണം എന്ന് ധനകാര്യ വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഈ തീരുമാനം കര്‍ശനമായി പാലിക്കണം എന്നും ധനവകുപ്പ് നിര്‍ദേശം നല്കുന്നു.
മിക്ക പഞ്ചായത്തുകളിലും ഫണ്ട് വിനിയോഗം പകുതി പോലും എത്തിയിട്ടില്ല. സാധാരണ മാര്‍ച്ച് മുപ്പത്തി ഒന്നിന് ശേഷം കൂടുതല്‍ സമയം നല്‍കിയാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ ധനവകുപ്പിന്റെ പുതിയ തീരുമാനം പഞ്ചായത്തുകളെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്.
കൂടാതെ ട്രഷറി അക്കൗണ്ടില്‍ നിന്നും ഇന്‍കം ടാക്സ് , ഇഎസ്ഐ, പിഎഫ് എന്നിവയ്ക്ക് മാത്രമേ പണം കൈമാറ്റം നടത്താന്‍ പാടുള്ളൂ എന്ന നിബന്ധനയും തനതു ഫണ്ടുകള്‍ കുറവുള്ള പഞ്ചായത്തുകളെ പ്രതികൂലമായി ബാധിക്കും. ഖജനാവിലേക്ക് കൂടുതല്‍ പണം കണ്ടെത്താന്‍ പഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്ന ഈ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം എന്നാണ് ജനപ്രതിനിധികൾ അടക്കമുള്ളവരുടെ ആവശ്യം.