പാലക്കാട്: നൂറ്റാണ്ടുകൾ പഴക്കമുള്ള അട്ടപ്പാടി മല്ലീശ്വര ക്ഷേത്രം കയ്യടക്കാനുള്ള ശ്രമവുമായി മലബാർ ദേവസ്വം ബോർഡ്. വനവാസി വിഭാഗത്തിൽ പെട്ടവർ നടത്തി വന്നിരുന്ന ക്ഷേത്രത്തിൽ ട്രസ്റ്റ് അംഗങ്ങളെ നിയമിച്ചുകൊണ്ട് ക്ഷേത്രഭരണം ഏറ്റെടുക്കാനാണ് ദേവസ്വം ബോർഡിന്റെ ശ്രമം. ട്രസ്റ്റ് അംഗങ്ങളായി നിയമിച്ചത് അഴിമതി ആരോപണ വിധേയരായ ആളുകളെയെന്നും ആക്ഷേപമുണ്ട്.
അട്ടപ്പാടിയിലെ 192 വനവാസി ഊരുകളിലെയും ജനങ്ങളുടെ ആചാരത്തിന്റെയും , സംസ്കാരത്തിന്റെയും ഭാഗമാണ് ചെമ്മണ്ണൂർ മല്ലീശ്വര ക്ഷേത്രം. ഒസത്തിയൂർ, കൊല്ലംങ്കടവ്, അബണ്ണൂർ, പൊട്ടിക്കൽ എന്നീ ഊരുകളിലുള്ളവർ ചേർന്നാണ് കാലങ്ങളായി ക്ഷേത്രം നടത്തിവരുന്നതും.
ഇവിടുത്തെ ആചാരപ്രകാരമുള്ള കർമ്മങ്ങൾ ചെയ്യുന്നതും. എന്നാൽ ഇതെല്ലാം അട്ടിമറിച്ചുകൊണ്ട് പാരമ്പര്യ അവകാശികളല്ലാത്ത ആളുകളെ ഉൾപ്പെടുത്തിയാണ് മലബാർ ദേവസ്വം ബോർഡ് ട്രസ്റ്റ് രൂപീകരിച്ച് ക്ഷേത്രഭരണം ഏറ്റെടുക്കാൻ ശ്രമിക്കുന്നത്.
അഴിമതി ആരോപണം നേരിടുന്നവരെയാണ് ട്രസ്റ്റി അംഗങ്ങളായി നിയമിച്ചിട്ടുള്ളത്. ഇവർ കാലങ്ങളായി ക്ഷേത്രത്തിൽ തുടർന്ന് വരുന്ന രീതികളെല്ലാം തെറ്റിച്ചുകൊണ്ട് വനവാസികളുടെ വിശ്വാസങ്ങൾ തകർക്കുകയാണ്. ദേവസ്വം ബോർഡ് അനാവശ്യമായി ക്ഷേത്ര കാര്യങ്ങളിൽ ഇടപെടുകയാണെന്നും ഇതിന് പിറകിൽ രാഷ്ട്രീയ താൽപ്പര്യമാണെന്നും ഊര് മൂപ്പന്മാർ പറയുന്നു.