അബുദാബി : ഇന്ത്യയുടെ എല്ലാ ഭാഗങ്ങളേയും പ്രതിനിധാനം ചെയ്യുന്നവരാണ് പ്രവാസികളെന്നും അതുകൊണ്ടു തന്നെ ഇന്ത്യയുടെ വികസനം എങ്ങനെയാണെന്ന് നന്നായി അറിയാവുന്നത് അവർക്കാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞുനിന്ന ഇന്ത്യയെ നാലുവര്‍ഷം കൊണ്ടു കാര്യക്ഷമതയും പുരോഗതിയും പ്രതീക്ഷയും ഉള്ള രാജ്യമാക്കി മാറ്റാന്‍ കഴിഞ്ഞതായും മോദി ദുബായിൽ പ്രവാസി ഇന്ത്യക്കാരുടെ സമ്മേളനത്തിൽ പറഞ്ഞു.
വ്യവസായ അനുകൂല സാഹചര്യങ്ങൾ ഒരുക്കുന്നതിലും ഇന്ത്യ ഏറെ മുന്നേറി. ദരിദ്രജനങ്ങള്‍ പോലും നോട്ട് നിരോധനം അംഗീകരിച്ചു.
ജി.എസ്.ടിയും ശരിയാണെന്ന് ഏഴ് വര്‍ഷത്തിന് ശേഷം ജനങ്ങൾ തിരിച്ചറിയുമെന്നും മോദി പറഞ്ഞു.
മുപ്പത് ലക്ഷം ഇന്ത്യക്കാരെ അവരുടെ നാടായി ഗള്‍ഫ് രാജ്യങ്ങള്‍ സംരക്ഷിക്കുന്നതിന് താൻ നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.
യോഗത്തിനു പിന്നാലെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച്ച നടത്തും.
ഇന്നു രാവിലെ അബുദാബിയിലെ സൈനിക രക്തസാക്ഷി സ്മാരകമായ വാഹത് അല്‍ കരാമയില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷമാണ് അദ്ദേഹം ദുബായിലെത്തിയത്.