ന്യൂഡൽഹി: കശ്മീരിലെ ഷോപ്പിയാനിൽ സൈന്യത്തിന്റെ വെടിയേറ്റ് വിഘടനവാദികൾ കൊല്ലപ്പെട്ട സംഭവത്തിൽ എഫ് ഐ ആർ സുപ്രീം കോടതി റദ്ദാക്കി. സൈനികരെ പ്രതി ചേർത്താണ് ജമ്മുകശ്മീർ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് സൈനികർക്കെതിരെ നടപടി എടുക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. രണ്ടാഴ്ച്ചയ്ക്കകം വിശദീകരണം നൽകാനും ഉത്തരവിട്ടു. കേസിൽ പ്രതി ചേർക്കപ്പെട്ട മേജർ ആദിത്യയുടെ അച്ഛനാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഇക്കഴിഞ്ഞ ജനുവരി 26 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സൈന്യത്തിന് നേരെ ആക്രമണം നടത്തിയ വിഘടനവാദികൾ ആയുധങ്ങൾ തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സൈന്യം വെടിവെയ്പ്പ് നടത്തിയത്. വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് കശ്മീർ പൊലീസ് സൈനികനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.