കൊച്ചി:ട്രാൻസ്ജെൻഡേഴ്സിന് സംരക്ഷണം നൽകേണ്ടത് നമ്മുടെ കടമയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേരളത്തിൽ മുദ്രാ ലോൺ ലഭിക്കുന്ന ആദ്യ ട്രാൻസ്ജെൻഡർ തൃപ്തി ഷെട്ടിയെ സന്ദർശിച്ച ശേഷം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുമ്മനത്തിന്റെ പ്രതികരണം.
പാർശ്വവത്കരിക്കപെട്ടുപോയ, ആരാരും തിരിഞ്ഞുനോക്കാനില്ലാത്ത ഒരു സമൂഹമാണ് ട്രാൻസ്ജെൻഡേഴ്സ്. അവർക്ക് ആവശ്യമായ സഹായങ്ങൾ, സംരക്ഷണം ഒന്നും തന്നെ ലഭ്യമാകുന്നില്ല. അത് ഉറപ്പാക്കേണ്ടത് നമ്മുടെ ഏവരുടെയും കടമയാണ്. പ്രധാനമന്ത്രിയുടെ മുദ്ര ലോൺ പദ്ധതിയിൽനിന്നും 100000 രൂപ വായ്പ എടുത്ത് ഏവർക്കും മാതൃകയാകുന്ന തരത്തിൽ സംരംഭം തുടങ്ങിയ തൃപ്തി ഷെട്ടി അസാധ്യമായി ഒന്നും തന്നെയില്ല എന്ന് തെളിയിച്ചു.
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന മേളയിൽ തൃപ്തിയുടെ തൃപ്തീസ് ഹാൻഡ് ക്രാഫ്റ്റ്സ് ആൻഡ് ഫാഷൻ എന്ന സ്റ്റാൾ സന്ദർശിച്ചു. ട്രാൻസ്ജെൻഡേഴ്സ് അനുഭവിച്ചു വരുന്ന ദുഃഖങ്ങളും ബുദ്ധിമുട്ടുകളും തൃപ്തി വിശദീകരിക്കുക ഉണ്ടായി.
റേഷൻ കാർഡ്, വോട്ടേർസ് കാർഡ്, തുടങ്ങിയവ ലഭിക്കാത്തത് മൂലം യാതൊരുവിധ സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടു. സ്വന്തമായി ഭൂമി ഇല്ലാത്തതു മൂലം കഷ്ടപ്പെടുന്ന തങ്ങൾക്കു വീട് വെക്കാൻ ആവശ്യമായ സൗകര്യം ചെയ്തു തരണമെന്ന് തൃപ്തി ആവശ്യപ്പെടുക ഉണ്ടായി.
ട്രാൻസ്ജെൻഡേഴ്സിന്റെ ജീവൽ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുവാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് തൃപ്തിക്ക് ഉറപ്പു നൽകിയെന്നും കുമ്മനം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.