ഇസ്ലാമാബാദ് : പാകിസ്ഥാനു നൽകുന്ന സാമ്പത്തിക സഹായങ്ങൾ നിർത്തി വയ്ക്കാനുള്ള ബിൽ അമേരിക്കൻ സഭയിൽ അവതരിപ്പിച്ചതിനു പിന്നാലേ ഭീകരവാദത്തിനെതിരായ ഓർഡിനൻസുമായി പാകിസ്ഥാൻ.
രാജ്യത്ത് പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരെ ശക്തമായ നടപടിയെടുക്കും വിധമാണ് ഓർഡിനൻസ് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് എക്സ്പ്രസ്സ് ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.നിലവിലെ ഭീകരവിരുദ്ധ നിയമം ഭേദഗതി ചെയ്യും വിധത്തിലുള്ള ഓർഡിനൻസിൽ പ്രസിഡന്റ് മാംനൂൺ ഹുസൈൻ ഇന്ന് ഒപ്പ് വച്ചു.
ഐക്യരാഷ്ട്ര സഭ നിരോധിച്ചിരിക്കുന്ന ഭീകര സംഘടനകളെയും,കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭീകരരെയും ലക്ഷ്യമിട്ടാണ് ഓർഡിനൻസ് കൊണ്ടുവന്നിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിൽ ഒട്ടേറെ ഭീകരാക്രമണങ്ങൾ നടത്തിയ ലഷ്കർ-ഇ-ത്വയ്ബ, അൽ-ഖ്വയ്ദ, തെഹ്രിക്-ഇ-താലിബാൻ-പാകിസ്ഥാൻ, ലഷ്കർ-ഇ-ജാംഗ്വി, ജമാ-ഉദ്-ദവ, ഫലാ-ഇ-ഇൻസാനിയത്ത് ഫൗണ്ടേഷൻ തുടങ്ങിയ ഭീകരസംഘടനകൾ ഐക്യരാഷ്ട്ര സഭയുടെ കരിമ്പട്ടികയിലാണ്.
ഈ സംഘടനകൾക്ക് താവളമൊരുക്കുന്ന നിലപാടിൽ നിന്നും പാകിസ്ഥാൻ പിന്മാറണമെന്ന് അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങൾ പലതവണ നിർദേശിച്ചിട്ടുണ്ട്.എന്നാൽ കർശന നടപടികളെടുക്കാൻ പലപ്പോഴും പാകിസ്ഥാൻ തയ്യാറായിരുന്നില്ല.മാത്രമല്ല പാക് സൈന്യം ഇത്തരം സംഘടനകൾക്ക് സഹായങ്ങൾ നൽകുകയും ചെയ്തിരുന്നു.
തുടർന്നാണ് പാകിസ്ഥാനു നൽകി വന്ന സാമ്പത്തിക സഹായങ്ങൾ നിർത്തലാക്കാൻ യു എസ് തീരുമാനിച്ചത്.
കഴിഞ്ഞ പതിനഞ്ച് വർഷമായി പാകിസ്ഥാന് നൽകി വന്നിരുന്ന സാമ്പത്തിക സഹായമാണ് അമേരിക്ക നിർത്തിയിരിക്കുന്നത്. ഭീകരസംഘടനകൾക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് നടപടി. ഇതുവരെ 3300 കോടി ഡോളറിന്റെ സഹായമാണ് അമേരിക്ക പാകിസ്ഥാന് നൽകിയിട്ടുള്ളത്.
ഭീകരസംഘടനകൾക്കെതിരെ പാകിസ്ഥാൻ നടപടിയെടുക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്ന് അമേരിക്കൻ വിദേശകാര്യ വക്താവ് ഹെതർ ന്യൂവർട്ടും വ്യക്തമാക്കിയിരുന്നു.
മാത്രമല്ല സാമ്പത്തിക സഹായം കൈപ്പറ്റി പാകിസ്ഥാൻ വഞ്ചിക്കുകയാണെന്ന് ന്യൂഇയർ ദിനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൽഡ് ട്രംപ് ട്വീറ്റും ചെയ്തിരുന്നു.