തിരുവനന്തപുരം: കെഎം മാണിയുടെ അഴിമതി തെളിയിച്ചാൽ ബാറുകൾ തുറന്നു നൽകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉറപ്പു നൽകിയിരുന്നുവെന്ന് ബാർ ഉടമ ബിജു രമേശിന്റെ വെളിപ്പെടുത്തൽ. ബാർകോഴ കേസുമായി മുന്നോട്ടുപോകാൻ കോടിയേരി ആവശ്യപ്പെട്ടു. അധികാരത്തിലെത്തിയപ്പോൾ, മാണിയെ മുന്നണിയിലെടുക്കാൻ സിപിഎം നടത്തുന്ന ശ്രമങ്ങൾ വഞ്ചനാപരമാണെന്നും ബിജു രമേശ് തിരുവനന്തപുരത്ത് പറഞ്ഞു.
കെഎം മാണിക്കെതിരായ ബാർകോഴ കേസുമായി മുന്നോട്ട് പോകാൻ ആവശ്യപ്പെട്ടതാണ് കോടിയേരി ബാലകൃഷ്ണൻ. മാണിക്കെതിരെയുള്ള ബാര്‍ക്കോഴ കേസ് തെളിയിച്ചാല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും വന്നാല്‍ സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും തുറന്ന് തരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉറപ്പ് നല്‍കിയിരുന്നു.
ഇത് വിശ്വസിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടി ബാര്‍ ജീവനക്കാരെയും ഉടമകളെയും പ്രചാരണത്തിന് ഇറക്കുക്കയും ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പ് ജയിച്ചപ്പോള്‍ അവര്‍ വാക്കുമാറ്റിയെന്നും ബിജു രമേശ് ആരോപിച്ചു.
പിണറായിക്കും വിഎസിനും വൈക്കം വിശ്വനും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അറിവുണ്ടായിരുന്നു. മാണിയുടെ അഴിമതി പുറത്ത് കൊണ്ടുവരുമെന്ന് പറഞ്ഞവര്‍ മാണിയെ കൂടെക്കൂട്ടാന്‍ നോക്കുകയാണ്. ബാര്‍കോഴക്കേസില്‍ ഒത്തുതീര്‍പ്പ് നടന്നതായി സംശയിക്കുന്നതായും ബിജു രമേശ് പറഞ്ഞു.