ന്യൂഡൽഹി: ഏഴുവയസ്സുകാരനെ കൊലപ്പെടുത്തിയ യുവാവ് മൃതദേഹം ഒരു മാസത്തിലധികം പെട്ടിയിലടച്ച് സൂക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സിവിൽ സർവ്വീസ് വിദ്യാർത്ഥിയായ അവ്ദേശ് സക്യ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഡൽഹിയിലെ സ്വരൂപ് നഗറിലാണ് സംഭവം.കഴിഞ്ഞ മാസം ഏഴിനാണ് ഏഴ് വയസുകാരനായ ആശിഷിനെ കാണാതായത്. തുടർന്ന് പിതാവ് കരണ്‍സിംഗ് പോലീസിൽ പരാതി നൽകി.
അന്വേഷണം മുന്നോട്ട് പോയെങ്കിലും കുട്ടിയെ പറ്റി വിവരമൊന്നും ലഭിച്ചില്ല.
ഇതിനിടെ വീട്ടിൽനിന്ന് ദുർഗന്ധം പരന്നത് സമീപവാസികൾ അവ്ദേശിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ എലി ചത്തതാണെന്ന് മറുപടി നൽകി. എന്നാൽ സംശയം തോന്നിയ പരിസരവാസികൾ വിവരം പൊലീസിൽ അറിയിച്ചു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെട്ടിയിൽ അടച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ആശിഷ് ഇടയ്ക്കിടെ തന്നെ കാണാൻ വരാറുണ്ടായിരുന്നെന്നും കുട്ടിയുടെ പിതാവ് ഇത് വിലക്കിയതാണ് കൊല ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്നും യുവാവ് മൊഴി നൽകി.
ഉത്തർപ്രദേശ് സ്വദേശിയായ അവ്ദേശ് സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു.