തിരുവനന്തപുരം: ബസ് ചാർജ് വർദ്ധനവ്, സാധാരണക്കാരെ ബാധിക്കുമെന്നും, അതിനാൽ തന്നെ, വർദ്ധനവിനെതിരെ സമരം തുടങ്ങുമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി പി ശ്യാം രാജ്. വിദ്യാർത്ഥി കൺസഷന്റെ കാര്യത്തിൽ സർക്കാർ ഒളിച്ചു കളി നടത്തുകയാണ്.
മിനിമം ദൈർഘ്യത്തിന് മാത്രമാണ് പഴയ നിരക്കായ ഒരു രൂപ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ അതിന് ശേഷം കൂട്ടിയ നിരക്കിന്റെ 25% കൂടുമെന്ന് ഗതാഗത മന്ത്രി തന്നെ അറിയിച്ചിട്ടുണ്ട്. ബസ് യാത്രികരായ ഭൂരിഭാഗം വിദ്യാർത്ഥികളും മിനിമം ദൈർഘ്യത്തിൽ കൂടുതൽ സഞ്ചരിക്കുമെന്നിരിക്കേ, തത്വത്തിൽ നിരക്ക് വർദ്ധനവ് അവരെ ബാധിക്കുക തന്നെ ചെയ്യും.
കേരളത്തിൽ സർക്കാർ സ്കൂളുകളിൽ വരെ സ്കൂൾ ബസുകൾ എത്തിയ സ്ഥിതിയ്ക്ക്, അവയെ ഒഴിവാക്കി സാധാരണ ബസിൽ യാത്ര ചെയ്യുന്നത് പാവപ്പെട്ടവരിൽ പാവപ്പെട്ടവരായ വിദ്യാർത്ഥികളായിരിക്കും. അത്തരക്കാരുടെ പഠനത്തെ ബാധിക്കുന്ന ഏതൊരു നീക്കത്തെയും, എബിവിപി എതിർക്കുമെന്നും, സമരവുമായി തെരുവിലിറങ്ങുമെന്നും ശ്യാം രാജ് കൂട്ടിച്ചേർത്തു.