ദുബായ്: ആഭ്യന്തരയുദ്ധം തകർത്ത ഇറാഖ് പുനർനിർമ്മിക്കാൻ 500 മില്യൻ ഡോളർ വാഗ്ദാനം ചെയ്ത് യു.എ.ഇ. ഇറാഖ് സ്വകാര്യമേഖലയിൽ 5.5 ബില്യൻ ഡോളറിന്റെ നിക്ഷേപവും യുഎഇ നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി ഡോ.അൻവർ മുഹമ്മദ് ഗർഗാഷ് പറഞ്ഞു. ഇറാഖിന്റെ പുനർനിർമ്മാണത്തിന് അന്താരാഷ്ട്ര സമൂഹം കൈകോർക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് യുഎഇയുടെ പ്രഖ്യാപനം.
ദായെഷിനെ തുരത്താനുള്ള പോരാട്ടത്തിൽ തകർന്ന ഇറാഖിനെ പുനർനിർമ്മിക്കാൻ അന്താരാഷ്ട്ര സമൂഹം കൈകോർക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗ്വിറ്ററസ് അഭ്യർത്ഥിച്ചു. ഇറാഖിനായി സഹായം സമാഹരിക്കാൻ കുവൈറ്റിൽ ചേർന്ന സമ്മേളനത്തിലാണ് ഗ്വിറ്ററസിന്റെ അഭ്യർത്ഥന. ലോകത്തിനാകെ ഭീഷണിയായ ദായെഷുമായുള്ള പോരാട്ടത്തിൽ ഇറാഖിലുള്ളവർ കൊടിയ ദുരന്തത്തിനാണ് വിധേയരായത്. ലോകത്തിനുവേണ്ടിയാണ് അവർ ഈ പീഢനം അനുഭവിക്കുന്നത്. ഇറാഖിലുള്ളവരോടുള്ള കൃതജ്ഞതയും ഐക്യദാർഢ്യവും പ്രകടിപ്പിക്കാനുള്ള സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഇറാഖിനെ സഹായിക്കാനായി യു.എൻ മുന്നോട്ടുവയ്ക്കുന്ന രണ്ട് പദ്ധതിയിലേക്കാണ് അദ്ദേഹം സഹകരണം അഭ്യർത്ഥിച്ചത്. ആഭ്യന്തരയുദ്ധത്തെ തുടർന്ന് രണ്ടരദശലക്ഷം ആളുകളാണ് ഇറാഖിൽ ഭവനരഹിതരായത്. ഇവരുടെ പുനരധിവാസത്തിനായി 25 നഗരങ്ങളിലും ജില്ലകളിലും പുനർനിർമ്മാണം നടത്തുന്നതാണ് ഒരു പദ്ധതി. യുദ്ധക്കെടുതി ബാധിച്ചവരുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്താനായി രണ്ട് വർഷം നീണ്ട് നിൽക്കുന്ന ഹൃസ്വകാല പദ്ധതിയാണ് രണ്ടാമത്തേത്.
ഇതിനു പിന്നാലെയാണ് ഇറാഖിന്റെ പുനർനിർമ്മാണത്തിന് 500 മില്യൻ ഡോളർ യുഎഇ സംഭാവന ചെയ്യുമെന്ന് വിദേശകാര്യസഹമന്ത്രി ഡോ.അൻവർ മുഹമ്മദ് ഗർഗാഷ് പറഞ്ഞത്. കൂടാതെ, ഇറാഖിലെ സ്വകാര്യ മേഖലയിൽ 5.5 ബില്യന്റെ നിക്ഷേപവും നടത്തുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. അൽ റഷീദ് ബേസിനും ഉംഖസർ പോർട്ടിനും വേണ്ടിയാണ് അത്.
മൂന്നുവർഷത്തിലധികം നീണ്ടുനിന്ന ദായെഷുമായുള്ള പോരാട്ടത്തിൽ വീടുകളും ആശുപത്രികളും സ്കൂളുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകർന്ന രാജ്യത്തിന്റെ പുനർനിർമ്മാണത്തിന് 88 ബില്യൻ ഡോളർ വേണ്ടിവരുമെന്നാണ് ഇറാഖ് സർക്കാർ കണക്കാക്കുന്നത്.