ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്കിൽ 11,500 കോടി രൂപയുടെ ക്രമ വിരുദ്ധ തിരിമറി നടത്തിയ കേസിൽ നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കേസ് രജിസ്റ്റർ ചെയ്തു.
കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി നീരവ് മോദി, ഭാര്യ അമി മോദി, സഹോദരൻ നിശാൽ മോദി, പങ്കാളി മെഹുൽ ചോക്സി എന്നിവരുടെ പേരിലുള്ള വീടുകളിലും,ഓഫീസുകളിലും സംഘം പരിശോധനയും നടത്തി.
മുംബൈയിലെ ബ്രാഞ്ചിലെ ഇടപാടുകളില്‍ തട്ടിപ്പ് നടത്തി വിദേശത്ത് നിന്ന് പണം പിന്‍വലിക്കുകയായിരുന്നു നീരവ് മോദിയെന്നാണ് കണ്ടെത്തൽ.
അതേ സമയം പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്ന തിരിമറിയിൽ മറ്റു മൂന്നു ബാങ്കുകൾ കൂടി ഉൾപ്പെട്ടതായി കേന്ദ്ര ധനകാര്യമന്ത്രാലയത്തിനു വിവരം ലഭിച്ചു.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, അലഹാബാദ് ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുടെ വിദേശ ശാഖകളാണ് തിരിമറിയിൽ പെട്ടത്.
പിഎൻബി മറ്റു ബാങ്കുകൾക്കു നൽകിയ ലെറ്റർ ഓഫ്അണ്ടർസ്റ്റാൻഡിങ് എന്ന വിശ്വാസ രേഖ അനുസരിച്ചു നീരവ് മോദിക്കു ഈ മൂന്ന് ബാങ്കുകളും വായ്പ നൽകിയിരുന്നു.
2010 മുതൽ നീരവ് മോദിയും കുടുംബവും വ്യവസായ പങ്കാളികളും മറ്റു ബാങ്കുകളിൽ നിന്നു വായ്പയെടുക്കുകയും അവ കൃത്യമായി അടച്ചുതീർക്കുകയും ചെയ്തിരുന്നു.
എന്നാൽ ഈ വർഷം ജനുവരി അവസാനത്തോടെ വായ്പ അടയ്ക്കാൻ കഴിയാതെ വന്നു. തുടർന്നാണ് വൻ തുകയുടെ സാമ്പത്തിക തിരിമറി പുറത്തുവന്നത്.
ഇതിനിടെ വായ്പ തീർക്കാൻ തനിക്ക് സമയം വേണമെന്നാവശ്യപെട്ട് നീരവ് മോദി, ബാങ്കുകൾക്ക് കത്ത് നൽകി. ഇതിൽ തന്റെ ഫയർസ്റ്റാർ ഡയമണ്ട്സ് എന്ന ജ്വല്ലറി വിൽക്കാൻ ശ്രമിക്കുകയാണെന്നും അതു നടന്നാൽ എല്ലാ ബാങ്കുകളുടെയും കടം തീർക്കുമെന്നും പറയുന്നു.
ഫയർ സ്റ്റാർ ഡയമണ്ട്സിന് 6435 കോടി രൂപ മതിപ്പുവിലയുണ്ട്. വിൽപന പൂർത്തിയാക്കാൻ മൂന്നു മുതൽ ആറുമാസം വരെ വേണ്ടി വരുമെന്നും കത്തിൽ പറയുന്നു.
നീരവ് മോദിക്കു ന്യൂയോർക്ക്, ലണ്ടൻ, ബെയ്ജിങ്, ഹോങ്കോങ്, സിംഗപ്പൂർ എന്നിവിടങ്ങളിലടക്കം പല പ്രമുഖ നഗരങ്ങളിലെല്ലാം ഷോറൂമുകളുണ്ട്. ഇതിൽ ഹോങ്കോങ് ശാഖയുമായി ബന്ധപ്പെട്ടാണു മറ്റു മൂന്നു ബാങ്കുകളും വായ്പ നൽകിയത്.