വാഷിംഗ്ടൺ : അമേരിക്കയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പാകിസ്ഥാൻ ചൈനയുമായി കൂടുതൽ അടുക്കുന്നു , ലോകരാഷ്ട്രങ്ങൾക്ക് ഭീഷണിയായി ഭീകരവാദം വളരുന്നുവെന്ന മുന്നറിയിപ്പുമായി സി ഐ എ അടക്കമുളള അന്വേഷണ ഏജൻസികൾ.
കിഴക്കനേഷ്യൻ രാജ്യങ്ങളിൽ അമേരിക്കക്കുള്ള താല്പര്യങ്ങൾ ഹനിക്കും വിധത്തിലുള്ള കൂട്ടുകെട്ടാണ് പാകിസ്ഥാനും ചൈനക്കുമിടയിൽ വളരുന്നതെന്ന് ഏജൻസികളുടെ റിപ്പോർട്ടിൽ പറയുന്നു.
സാമ്പത്തിക സഹായങ്ങൾ നിർത്തി വയ്ക്കുന്നതടക്കമുള്ള നടപടികൾ പാകിസ്ഥാനെതിരെ കൈക്കൊണ്ടിട്ടും ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ പങ്കാളിയാകാൻ പാക് ഗവണ്മെന്റ് തയ്യാറാകാതിരുന്നതും ചൈനയിൽ നിന്നുള്ള സ്വാധീനം മൂലമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകര സംഘടനകളുടെ പ്രധാന ലക്ഷ്യം ഇന്ത്യ,അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുടെ തകർച്ചയാണ്.ആണവായുധങ്ങൾ അടക്കമുളളവയുടെ ശേഖരണം വർദ്ധിപ്പിക്കാനുള്ള പാകിസ്ഥാന്റെ നീക്കവും ഈ ലക്ഷ്യം മുന്നിൽ കണ്ടാണെന്നും റിപ്പോർട്ടിലുണ്ട്.
ഡിഫൻസ് ഇന്റലിജൻസ് ഏജൻസി,ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ,നാഷണൽ സെക്യൂരിറ്റി ഏജൻസി എന്നിവയടക്കം 17 ഏജൻസികളാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയത്.