ദുബായ്: യുഎഇയിൽ പകർച്ചവ്യാധികൾക്കെതിരേ മുൻകരുതലെടുക്കാൻ നിർദ്ദേശം. തണുത്ത കാലാവസ്ഥയും പൊടിക്കാറ്റുമാണ് കാരണം. മാർച്ച് പകുതിവരെ ജാഗ്രത തുടരണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം.
തണുത്ത കാറ്റും പൊടിക്കാറ്റും നിറഞ്ഞ കാലാവസ്ഥ യുഎഇയിൽ തുടരുകയാണ്. ഇതേ തുടർന്ന് ബാക്ടീരിയൽ അണുബാധയും വൈറൽ അണുബാധയും ഈ മാസം ശക്തമായിരിക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. പേശികളേയും ശ്വാസകോശത്തേയും ബാധിക്കുന്ന അണുബാധ കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ബാധിക്കുന്നതാണ്.
സാധാരണയെക്കാലും കൂടുതൽ തണുപ്പ് ഇപ്രാവശ്യം അനുഭവപ്പെട്ടതാണ് ശരാശരിയിലും കൂടുതലാളുകൾ രോധബാധിതരാവാൻ കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. വീട്ടിൽ വായുസഞ്ചാരം ഉറപ്പുവരുത്തിയില്ലെങ്കിൽ അണുബാധ പകരാനുള്ള സാഹചര്യം ഉണ്ടാകും. തണുപ്പിലും പൊടിക്കാറ്റിലും തുറസ്സായ സ്ഥലത്ത് നിൽക്കുന്നതും അണുബാധയ്ക്ക് കാരണമാകും.
പനി, ചുമ, ജലദോഷം, ശ്വാസതടസ്സം എന്നീ രോഗാവസ്ഥയുമായി ഇക്കുറി ചികിത്സ തേടിയവരുടെ എണ്ണം കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടിയാണ്. പകർച്ചപ്പനി പ്രതിരോധ കുത്തിവയ്ക്ക് എടുക്കുന്നതിലൂടെ ഇതിനെ തടഞ്ഞുനിർത്താൻ സാധിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. 50 മുതൽ 60 ദിർഹമായിരിക്കും ഇതിന്റെ ചെലവ്.
ചുമയും പനിയും ജലദോഷവും പിടിപെട്ടാൽ ഒരുകാരണവശാലും സ്വയംചികിത്സയ്ക്ക് മുതിരാതെ ഉടൻ ഡോക്ടറെ കാണുക, അസുഖം വന്നാൽ വേണ്ടത്ര വിശ്രമം എടുക്കുക, ധാരാളം വെള്ളം കുടിക്കുക, ദിവസവും ഒരു ഗ്രാമെന്ന് തോതിൽ വൈറ്റമിൻ സീ കഴിക്കുന്നത് ഗുണം ചെയ്യും, വീട്ടിലും ഓഫീസിലും വായു കെട്ടിനിൽക്കുന്നത് ഒഴിവാക്കുക, എ.സി സർവ്വീസ് ചെയ്യുക എന്നീ നിർദ്ദേശങ്ങളും നൽകുന്നു.