ന്യൂഡൽഹി: ഭാരതത്തിന്റെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയുടെ രണ്ടാം ഘട്ടമായ ചാന്ദ്രയാൻ രണ്ട് ഏപ്രിലിൽ വിക്ഷേപിക്കും. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രനിലിറങ്ങി പര്യവേക്ഷണം നടത്താൻ പാകത്തിലുള്ള റോവർ ഉൾപ്പെടുന്നതാണ് ചാന്ദ്രയാൻ രണ്ടാം ദൗത്യമെന്ന് ഐഎസ് ആർ ഒ ചെയർമാൻ കെ ശിവൻ പറഞ്ഞു.
ഭാരതത്തിന്റെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയിലെ മറ്റൊരു നാഴിക കല്ലായി വീണ്ടും ഒരു ചാന്ദ്ര ദൗത്യം കൂടി. ചാന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം ഏപ്രിലിൽ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് അറിയിച്ചു. 800 കോടിയോളം രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ പര്യവേക്ഷണ രംഗത്ത് വലിയ ചുവട് വെപ്പാകും ഭാരത്തിന്റേത്.
ചന്ദ്രനിലിറങ്ങി പര്യവേക്ഷണം നടത്താവുന്ന റോവർ ഉൾപ്പെടുന്നതാണ് പുതിയ ദൗത്യം . ഉപഗ്രഹം ചന്ദ്രന്റെ ദക്ഷിണ ധ്രു വത്തിലിറക്കാനാണ് പദ്ധതിയിടുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ പറഞ്ഞു.
ചാന്ദ്രയാൻ ഒന്നിന്റെ വിക്ഷേപണത്തിലൂടെ നേരത്തെ ചന്ദ്രനിലെ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായുള്ള പഠനവും ഇതോടൊപ്പം നിരവധി സംശയങ്ങൾക്കുള്ള വിശദീകരണവും നൽകാൻ ചാന്ദ്രയാൻ രണ്ടിന് സാധിക്കുമെന്നും ജിതേന്ദ്രസിംഗ് പറഞ്ഞു.
റോവർ ഇറക്കി ഐഎസ്ആർഒ നടത്തുന്ന ആദ്യ പര്യവേക്ഷണമാകും ചാന്ദ്രയാൻ രണ്ട്. ഭൂമിയിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതാവും ഉപഗ്രഹം.
3290 കിലോഗ്രാം വരുന്ന പേടകം ചന്ദ്രന്റെ നൂറ് കിലോമീറ്റർ അടുത്തെത്തുമ്പോൾ ഉപരിതലത്തിലിറങ്ങും. ഏറ്റവും പ്രായമുള്ള പാറകൾ ഉള്ള ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ നടത്തുന്ന പഠനത്തിലൂടെ പ്രപഞ്ചോൽപത്തിയെക്കുറിച്ചും നിർണ്ണായക കാര്യങ്ങൾ കണ്ടെത്താനാകുമെന്നാണ് കണക്കുകൂട്ടൽ.