ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരുണാചൽ സന്ദർശനത്തെ എതിര്‍ത്ത ചൈനക്ക് തക്ക മറുപടിയുമായി ഇന്ത്യ .
അരുണാചൽ പ്രദേശ് എന്നും ഇന്ത്യയുടെ അവിഭാജ്യഘടകമാണ് , ഇന്ത്യയിലെ ജനപ്രതിനിധികൾക്കും ജനങ്ങള്‍ക്കുമാണ് അവിടെ പോകാൻ അവകാശം. എങ്ങനെ എതിർത്താലും ഭാരതീയർ അവിടെ പോകുക തന്നെ ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതിനുദാഹരണമാണ് ചൈനയുടെ എതിർപ്പുകൾ അവഗണിച്ചുള്ള മോദിയുടെ സന്ദർശനമെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു. ചൈനയുടെ എതിർപ്പു തള്ളി മോദി വ്യാഴാഴ്ചയാണ് അരുണാചൽ സന്ദർശിച്ചത്.
അരുണാചലിലേക്കുള്ള ഇന്ത്യൻ ഭരണാധികാരികളുടെ സന്ദർശനങ്ങളെ ചൈന എതിർക്കുന്നത് പതിവാണ്. നവംബറിൽ പ്രതിരോധ മന്ത്രി നിർമല സീതാരാമനും ഡിസംബറിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദും സന്ദർശിച്ചപ്പോഴും എതിർപ്പുമായി ചൈന രംഗത്തുവന്നിരുന്നു.
ദക്ഷിണ ടിബറ്റിന്റെ ഭാഗമാണ് അരുണാചലെന്നാണു ചൈനയുടെ നിലപാട്. ഇന്ത്യൻ നേതാക്കളുടെ സന്ദർശനം അതിർത്തിയിലെ പ്രശ്നങ്ങൾ രൂക്ഷമാക്കുകയേ ഉള്ളുവെന്നും ചൈനയുടെ മുന്നറിയിപ്പ്.
അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ ഭാഗമായി തങ്ങൾ ഇതുവരെ അംഗീകരിച്ചിട്ടില്ല. അതു കൊണ്ട് തന്നെ ഇവിടേക്കുള്ള ഇന്ത്യൻ നേതാക്കളുടെ സന്ദർശനത്തെ എന്നും എതിർക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് പറഞ്ഞിരുന്നു.