ആലപ്പുഴ: സിപിഐ ആലപ്പുഴ ജില്ലാ സമ്മേളന റിപ്പോർട്ടിൽ സിപിഎമ്മിന് എതിരെ രൂക്ഷ വിമർശനം. ജില്ലയിൽ സിപിഐയെ ഒറ്റപ്പെടുത്തുന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നത്. ജില്ലയുടെ വികസനത്തെ മുൻ നിർത്തി അല്ല സിപിഎം പ്രവർത്തിക്കുന്നത്. മുന്നണിയെ ഒന്നിച്ചു കൊണ്ടുപോകാൻ കഴിയുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കോടികളുടെ അഴിമതി നടന്ന മാവേലിക്കര സഹകരണ ബാങ്ക് വിഷയത്തിൽ ദുർബല നിലപാട് ആയിരുന്നു സിപിഎമ്മിന്റേത്. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
ഹരിപ്പാട് മെഡിക്കൽ കോളേജ് വിഷയത്തിൽ രമേശ് ചെന്നിത്തലയേയും, കോൺഗ്രസിനെയും പ്രതികൂട്ടിൽ ആക്കുന്ന നിർണ്ണായക നിലപാട് സ്വീകരിക്കാൻ സിപിഎമ്മിന് ആയില്ല. തോമസ് ചാണ്ടി വിഷയത്തിൽ സിപിഎം നിലപാട് ലജ്ജാകരം. സിപിഐ വിഷയത്തിൽ സ്വീകരിച്ചത് ശരിയായ നിലപാടായിരുന്നു.
ജി സുധാകരനെ പ്രശംസിച്ചും തോമസ് ഐസക്കിനെ രൂക്ഷമായി വിമർശിക്കുന്നതുമാണ് റിപ്പോർട്ട്.
ഐസക്ക് കാണിക്കുന്നത് വെറും ഗിമ്മിക്ക് മാത്രം. എല്ലാ പ്രഖ്യാപനങ്ങളും വാഗ്ദാനം മാത്രം ആകുന്നു. സ്വന്തം മണ്ഡലത്തിലെ പൊതു മേഖല സ്ഥാപനങ്ങളോട് പോലും നീതി പുലർത്താൻ ഐസക്കിന് സാധിക്കുന്നില്ല. റോഡ് നിർമ്മാണത്തിൽ സുധാകരൻ പ്രത്യേകം താല്പര്യം എടുക്കുന്നുവെന്നും സിപിഐ റിപ്പോർട്ടിൽ പറയുന്നു.