കോട്ടയം: എംജി സര്‍വ്വകലാശാലയെ മാര്‍ക്സിസ്റ്റ് വല്കരിക്കാന് ഗൂഢശ്രമവുമായി സംസ്ഥാന സര്‍ക്കാരും സര്‍വ്വകലാശാല സിന്‍ഡിക്കേറ്റും. ജീവനക്കാര്‍ക്കെതിരെ ഇടത് സിന്‍ഡിക്കേറ്റ് നടത്തുന്നത് പകപോക്കല്‍ നടപടികളെന്ന ആരോപണം ശക്തമാകുന്നു. അപ്രഖ്യാപിത നിയമന നിരോധനവും എസ്എഫ്ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കലും ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നാണ് ആക്ഷേപം.
എംജി സര്‍വ്വകലാശാലയുടെ സ്വയംഭരണാവകാശം ഇല്ലാതാക്കുന്ന നടപടികളുമായാണ് സംസ്ഥാന സര്‍ക്കാർ മുന്നോട്ട് പോകുന്നത്. ഇടത് സിന്‍ഡിക്കേറ്റിന്റെ ഒത്താശയോടെ 650 കോടി രൂപയുടെ ആസ്തികള്‍ സര്‍ക്കാര്‍ പാര്‍ട്ടി സൊസൈറ്റിക്ക് തീറെഴുതിയെന്നാണ് ഉയരുന്ന ആരോപണം. സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള എയ്ഡഡ് കോളേജ് ആധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കുന്നതിലും, സ്ഥാനക്കയറ്റം, ഗൈഡ്ഷിപ്പ് എന്നിവ അനുവദിക്കുന്നതിലും രാഷ്ട്രീയ പക്ഷപാദിത്വമാണ് സിന്‍ഡിക്കേറ്റ് പുലര്‍ത്തുന്നത്.
എസ്എഫ്ഐ ഒഴികെയുള്ള മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് സര്‍വ്വകലാശാലയില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടികളും സര്‍വ്വകലാശാലയെ മാര്‍ക്സിസ്റ്റ് വല്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും കൃത്യസമയത്ത് നടക്കാത്തതിലും മോഡല്‍ ചോദ്യ പേപ്പര്പോലും തയ്യാറാക്കാതെ പരീക്ഷാത്തീയതികള്‍ പ്രഖ്യാപിക്കുന്നതിലും ശക്തമായ ആക്ഷേപമാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നും ഉരുന്നത്.