തൃശൂർ : ശുഹൈബ് വധത്തിൽ പാർട്ടിക്കാർക്ക് പങ്കുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ.കൊലപാതകത്തെ പാർട്ടി അപലപിക്കുന്നതായും കോടിയേരി പറഞ്ഞു.
യഥാർത്ഥ പ്രതികളെ പൊലീസ് കണ്ടെത്തട്ടെയെന്നും കോടിയേരി പറഞ്ഞു.
എടയന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിനെ വെട്ടിക്കൊന്ന കേസിൽ അറസ്റ്റിലായ ആകാശ് തില്ലങ്കേരി സിപിഎമ്മിലെ സ്ഥിരം ക്രിമിനൽ സംഘാംഗമാണെന്ന് ഇതിനോടകം വെളിപ്പെട്ടിട്ടുണ്ട്
ആകാശ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണെന്നാണ് പോലീസ് നൽകുന്ന വിവരം.
തില്ലങ്കേരിയിലെ ആർഎസ്എസ് പ്രവർത്തകനായിരുന്ന വിനീഷിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യ പ്രതിയായ ആകാശ് ഇപ്പോൾ ജാമ്യത്തിലാണ്.
ഇതിനുശേഷം നടന്ന സിപിഎം പ്രകടനത്തിൽ വിനീഷിനെ വെട്ടിയ കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ല എന്ന് ഇയാൾ മുദ്രാവാക്യം മുഴക്കിയത് പിന്നീട് വിവാദമായിരുന്നു.
സിപിഎം ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള ആകാശ് അറസ്റ്റിലായതോടെ പാർട്ടി നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമാണ് ശുഹൈബിന്റേത് എന്ന് വ്യക്തമായിരിക്കുകയാണ്.
ഇതിനു പിന്നാലെ സത്യം മറച്ചു പിടിക്കാനുള്ള വൃഗ്രതയിലാണ് കോടിയേരിയുടെ പ്രസ്താവന.
ശുഹൈബ് വധം ആസൂത്രണം ചെയ്തവർ രക്ഷപ്പെടുകയും,ഇപ്പോൾ പിടിയിലായവർ മാത്രം പേരിന് ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത് എന്നതും വ്യക്തം.