ന്യൂഡൽഹി: റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോത്താരി അറസ്റ്റിലായി. വിവിധ ബാങ്കുകളിൽ നിന്നായി 800 കോടി രൂപ വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതിരുന്നതിനാലാണ് നടപടി. അതിനിടെ പഞ്ചാബ്നാഷണൽ ബാങ്കിന്റെ മുംബൈയിലെ ബ്രാഡി ഹൗസ് ശാഖ സിബിഐ അടച്ചു പൂട്ടി.
വിവിധ ബാങ്കുകളിൽ നിന്നായി 800 കോടിയിലധികം രൂപയാണ് വിക്രം കോത്താരി വായ്പ എടുത്ത ശേഷം തിരിച്ചടക്കാതിരുന്നത്. കോത്താരിക്കെതിരെ ബാങ്കുകൾ സിബിഐ യ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോത്താരിയുടെ വീട്ടിലും സ്ഥാപനങ്ങളിലും സിബിഐ തെരച്ചിൽ നടത്തി.
അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂണിയൻ ബാങ്ക് തുടങ്ങിയ ബാങ്കുകളിൽ നിന്നാണ് കോത്താരി വായ്പ എടുത്തത്. യൂണിയൻ ബാങ്കിൽ നിന്ന് 485 കോടി രൂപയും അലഹബാദ് ബാങ്കിൽ നിന്ന് 352 കോടിയും കോതാരി വായ്പ എടുത്തിരുന്നു.
അതേസമയം 11400കോടി രൂപയുടെ തട്ടിപ്പ് നടന്ന പഞ്ചാബ് നാഷണണൽ ബാങ്കിന്റെ മുംബൈ ബ്രാഡി ഹൗസ് ശാഖ സിബിഐ സീൽ ചെയ്തു. ശാഖയിൽ നിന്ന് കൂടുതൽ തെളിവെടുപ്പ് നടത്താനുള്ളതിനാലാണ് സീൽ ചെയ്തത്. സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത ബാങ്കിലെ ഡെപ്യൂട്ടി മനേജർ ഗോകുൽനാഥ് ഷെട്ടി നീരവ് മോദിയ്ക്ക് വഴി വിട്ട സഹായങ്ങൾ നൽകിയെന്ന് വെളിപ്പെടുത്തിയിരുന്നു.
ബാങ്കിലെ കമ്പ്യൂട്ടറുകളുടെയും ബൈയേഴ്സ് ക്രഡിറ്റ് അനുവദിക്കുന്ന സ്വിഫ്റ്റ് സോഫ്റ്റ്വെയറിന്റെ ലെവൽ ഫൈഫ് പാസ് വേർഡ് നീരവിന് നൽകിയിരുന്നു. ഓരോ ബൈയ്യേഴ്സ് ക്രഡിറ്റിനും നിശ്ചിത തുക കമ്മീഷനായി ലഭിച്ചിരുന്നതായും ഇയാൾ കഴിഞ്ഞ ദിവസം സിബിഐ യോട് വ്യക്തമാക്കി.