ന്യൂഡൽഹി : മൂന്ന് വർഷത്തിൽ കൂടുതൽ ഒരേ ബാങ്ക് ശാഖയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ നിർബന്ധമായും സ്ഥലം മാറ്റണമെന്ന് കേന്ദ്ര വിജിലൻസ് കമ്മീഷൻ. അഞ്ച് വർഷത്തിൽ കൂടുതലായ ക്ലറിക്കൽ ജീവനക്കാർക്കും സ്ഥലംമാറ്റം നൽകണമെന്ന് കമ്മീഷൻ നിർദേശിച്ചു.
പഞ്ചാബ് നാഷണൽ ബാങ്കിലെ തട്ടിപ്പ് പുറത്തു വന്നതോടെയാണ് വിജിലൻസ് കമ്മീഷന്റെ നടപടി.
അതേ സമയം തട്ടിപ്പ് സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ചാബ് നാഷണൽ ബാങ്ക് അധികൃതരോട് കേന്ദ്ര വിജിലൻസ് കമ്മീഷൻ ആവശ്യപ്പെട്ടു. 10ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
റിസർവ്ബാങ്കിനോടും,കേന്ദ്ര ധനമന്ത്രാലയത്തോടും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിലെ ഉദ്യോഗസ്ഥരെയും ധനകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയും കേന്ദ്ര വിജിലൻസ് കമ്മീഷൻ നേരിട്ട് വിളിച്ചു വരുത്തിയിരുന്നു.
തട്ടിപ്പിന് കൂട്ടു നിന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഉൾപ്പടെ റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസ് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥരെയും ധനകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തിയ ശേഷം വിജിലൻസ് കമ്മീഷൻ സിബിഐ യുമായും കൂടികാഴ്ച്ച നടത്തിയിരുന്നു
. ഉദ്യോഗസ്ഥ തലത്തിൽ നടന്ന അഴിമതിയാണ് ബാങ്കിലെ തട്ടിപ്പെന്ന് സിബിഐ വിജിലൻസ് കമ്മീഷനോട് വ്യക്തമാക്കി. ഉന്നത ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നും സിബിഐ വിജിലൻസിനെ അറിയിച്ചു.