വാഷിംഗ്ടൺ : ലോകരാജ്യങ്ങൾക്കെതിരെയുള്ള ആയുധ മത്സരത്തിനായി സമ്പത്ത് വിനിയോഗിക്കുന്ന പാകിസ്ഥാനെ കാത്തിരിക്കുന്നത് സോവിയറ്റ് യൂണിയന്റെ വിധി തന്നെയാണെന്ന് പാകിസ്ഥാന്റെ മുൻ അമേരിക്കൻ അംബാസിഡർ ഹുസൈൻ ഹഖാനി.
എല്ലാ പ്രശ്നങ്ങൾക്കും സായുധ സേനയാണ് പരിഹാരമെന്ന് പാകിസ്ഥാൻ ഭരണകൂടം വിശ്വസിക്കുന്നു.ആ കാരണത്താൽ സൈന്യത്തിനെതിരെയുള്ള ആരോപണങ്ങളും,വിമർശനങ്ങളും കണ്ടില്ലെന്ന് നടിക്കുന്നു.
സാമ്പത്തികമായും,വിദ്യാഭ്യാസപരമായുമുള്ള മുന്നേറ്റമാണ് പാകിസ്ഥാന് ഇപ്പോൾ വേണ്ടത്.മറിച്ച് ആണവായുധങ്ങൾ ശേഖരിക്കുന്നതിലൂടെ രാജ്യത്തിന്റെ മാനവശേഷി നഷ്ട്പ്പെടുകയാണെന്നും ഹഖാനി ഓർമ്മിപ്പിച്ചു.
ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഇസ്ലാമിസ്റ്റ് തീവ്രവാദത്തെ കുറിച്ച് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകരാജ്യങ്ങൾക്ക് മുന്നിലെത്താൻ ആണവായുധങ്ങളാണ് വേണ്ടതെന്ന് പാകിസ്ഥാൻ ചിന്തിക്കുന്നു.ഈ രീതിയിലുള്ള നീക്കങ്ങൾ അപകടകരം മാത്രമല്ല നാശത്തിലേക്കുള്ള വഴി കൂടിയാണ്.
ഒരിക്കൽ അമേരിക്കയെ എതിർക്കാനായി മാനവശേഷിയും,രാജ്യത്തിന്റെ സ്വത്തും മുഴുവൻ ചിലവഴിച്ച സോവിയറ്റ് യൂണിയന്റെ വിധിയാണ് പാകിസ്ഥാനെയും കാത്തിരിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഭൂരിപക്ഷം വരുന്ന ജനങ്ങളും അരക്ഷിതാവസ്ഥയിലും,ദാരിദ്രത്തിലും കഴിയുന്ന രാജ്യത്ത് ആണവായുധം വർദ്ധിപ്പിക്കാനായി ചിലവഴിക്കുന്ന പണം ജന നന്മക്കായി പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്നും ഹഖാനി പറഞ്ഞു