ബാഗ്ദാദ് : ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന് ഭീകര പ്രവര്‍ത്തനം നടത്തിയ തുര്‍ക്കി വനിതക്ക് ഇറാഖ് കോടതി വധശിക്ഷ വിധിച്ചു. ആദ്യമായാണ് ഭീകരസംഘടനയിൽ ചേർന്ന സ്ത്രീക്ക് മരണ ശിക്ഷ ലഭിക്കുന്നത്.
തുർക്കി,അസെർബെയ്ജാൻ രാജ്യക്കാരായ 11 സ്ത്രീകള്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. സ്ത്രീകള്‍ക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ നൽകാം.
ഭര്ത്താക്കന്മാര് നിര്‍ബന്ധിച്ചതുകൊണ്ടാണ് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതെന്ന സ്ത്രീകളുടെ വാദം കോടതി തള്ളി. ഇറാഖിലെ മൊസ്യൂൾ,താൾ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ ഭര്ത്താക്കന്മാര് ഭീകരരും സൈനികരുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടതാണ്.
ഇന്റര്‍നെറ്റ് വഴി പരിചയപ്പെട്ട് വിവാഹം കഴിച്ച ഭർത്താവ് തുർക്കിയിലേക്കെന്നു പറഞ്ഞാണ് തന്നെ കൊണ്ടുവന്നതെന്നും പക്ഷേ പിന്നീട് ഇറാഖിലേക്കും സിറിയയിലേക്കും കൊണ്ടു പോരുകയായിരുന്നുവെന്നുമാണ് കേസില്‍ ശിക്ഷിക്കപ്പെട്ട അസര്ബൈജാന് സ്വദേശിനി കോടതിയിൽ നൽകിയ മൊഴി.
ഭര്‍ത്താവ് നിര്‍ബന്ധിച്ച് ഇറാഖിലെത്തിക്കുകയായിരുന്നുവെന്നും അനുസരിച്ചില്ലെങ്കില്‍ രണ്ടര വയസുള്ള കുഞ്ഞിനെയും കൊണ്ട് കടന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും,ഇതുവരെ ഒരു ആക്രമണങ്ങള്‍ക്കും കൂട്ടു നിന്നിട്ടില്ലെന്നും തുര്‍ക്കിക്കാരിയായ ലൈല കോടതിയിൽ മൊഴി നൽകി.