അബുദാബി: അബുദാബിയിൽ മാതാപിതാക്കൾ കാറിൽ ഒറ്റയ്ക്കിരുത്തിയ കുഞ്ഞിനെ പൊലീസ് രക്ഷപ്പെടുത്തി. വഴിയാത്രക്കാർ വിവരം നൽകിയതിനെ തുടർന്നാണ് പൊലീസ് എത്തി കുഞ്ഞിനെ പുറത്തെടുത്തത്. ഇത്തരത്തിൽ കുട്ടികളെ മനപ്പൂർവ്വമല്ലാതെ കാറിൽ മറക്കുന്നത് അവരുടെ ജീവൻ അപകടത്തിലാക്കുമെന്ന് പൊലീസ് ഓർമ്മിപ്പിച്ചു.
യുഎഇയിൽ നിന്ന് വീണ്ടും കുട്ടികളെ മാതാപിതാക്കൾ കുട്ടികളെ കാറിൽ മറക്കുന്ന വാർത്ത എത്തുന്നു. എന്നാൽ ഇക്കുറി ഭാഗ്യവശാൽ തക്കസമയത്തെത്തിയ പൊലീസ് കുഞ്ഞിന്റെ ജീവൻ രക്ഷപ്പെടുത്തി. അബുദാബി അൽ ബത്തീൻ മേഖലയിലാണ് മാതാപിതാക്കൾ കുഞ്ഞിനെ കാറിൽ മറന്നത്. വഴിയാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസും അബുദാബി ക്രിമിനൽ പട്രോൾസ് ഡിപ്പാർട്മെന്റും എത്തി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു.
മാതാപിതാക്കളുടെ അശ്രദ്ധയാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്നും, ഇത് കുട്ടികളുടെ ജീവൻ അപകടത്തിലാക്കുമെന്നും അബുദാബി സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ സുഹമ്മദ് മയൂഫ് അൽ കെത്ബി പറഞ്ഞു. മാതാപിതാക്കൾ പൊതുസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അശ്രദ്ധയാണ് ഇത്തരം അപകടങ്ങളുടെ കാരണം. അടഞ്ഞ് കിടക്കുന്ന കാറിനുള്ളിലെ ചൂട് കൂടുന്നതും, കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് ഉയരുന്നതും കാറിനുള്ളിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഹാനീകരമായ വാതകങ്ങൾ മൂലവും ശ്വാസം മുട്ടി കുഞ്ഞ് മരിക്കാൻ ഇടയാകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ഉണ്ടായതിനെ തുടർന്ന് വ്യാപകമായ ബോധവത്കരണമാണ് പൊലീസ് നടത്തിയിട്ടുള്ളത്.