ന്യൂഡൽഹി : പാകിസ്ഥാനെ മുൻ നിർത്തി ഇന്ത്യൻ മേഖലകളിൽ അധീശത്വം നേടാനുള്ള ചൈനീസ് ബുദ്ധിക്ക് ഇന്ത്യയുടെ മറുപടി.
50 ബില്യൺ ഡോളർ ചിലവിൽ നിർമ്മിക്കുന്ന ചൈന – പാക് സാമ്പത്തിക ഇടനാഴിക്ക് വെല്ലുവിളിയുയർത്തിയാണ് ഇന്ത്യയുടെ ഇന്റർനാഷണൽ നോർത്ത്-സൗത്ത് ട്രാൻസ്പോർട്ട് കോറിഡോർ വരുന്നത്.
ഇറാനുമായി ചേർന്നാണ് പുതിയ പദ്ധതി ആവിഷ്ക്കരിക്കുന്നത്.2013 ൽ ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി ഇന്ത്യയിലെത്തിയപ്പോൾ പ്രധാനമന്ത്രി മൻ മോഹൻ സിംഗുമായി ഐ എൻ എസ് ടി സി പദ്ധതി കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു.പക്ഷേ പദ്ധതി നടപ്പാക്കുന്നതിൽ കാലതാമസം നേരിട്ടു.
എന്നാൽ ഈ മാസം 15 ന് ഇന്ത്യയിലെത്തിയ ഹസൻ റുഹാനി പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വീണ്ടും മോദിയുമായി സംസാരിക്കുകയും, നടപടി ക്രമങ്ങൾ ദ്രുത ഗതിയിൽ പൂർത്തീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
മാത്രമല്ല പ്രതിരോധം, ശാസ്ത്രം, സാങ്കേതികം, വ്യാപാരം, വാണിജ്യം എന്നിവയിലൂന്നിയുള്ള പത്തിലധികം കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പ് വച്ചിരുന്നു.
അതനുസരിച്ച് ഇന്ത്യയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ഛബഹാർ തുറമുഖമായിരിക്കും സാമ്പത്തിക ഇടനാഴിയുടെ പ്രധാന കേന്ദ്രം. മാത്രമല്ല ഛബഹാറിലെ ഷഹീദ് ബെഹഷ്ടി കണ്ടെയ്നർ ടെർമിനൽ 18 മാസത്തേക്ക് ഇന്ത്യക്ക് പാട്ടത്തിനു നൽകാൻ ഇറാനിലെ പോർട്ട് – മാരിടൈം ഓർഗനൈസേഷനും,ഇന്ത്യ പോർട്ട്സ് ഗ്ലോബൽ ലിമിറ്റഡും തമ്മിൽ കരാറും ഒപ്പ് വച്ചു.
ടെർമിനൽ യൂണിറ്റിൽ കൂടുതൽ ഉപകരണങ്ങൾ സ്ഥാപിച്ചതിനു ശേഷം നിലവിലുള്ള ഒരു ബർത്ത് ഉപയോഗിച്ച് ഐപിജിഎൽ മുഴുവൻ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. ടെർമിനൽ 1, 2 എന്നിവ പത്ത് വർഷത്തേക്ക് പാട്ടത്തിന് എടുത്ത ശേഷം 150 മില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്താനും ധാരണയായിട്ടുണ്ട്.
ഇന്ത്യയുടെ ഈ പദ്ധതി ചൈനക്കും പാകിസ്ഥാനും തലവേദനയുണ്ടാക്കുമെന്ന് രീതിയിലാണ് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നിലവിൽ ഛബ്ബഹാർ തുറമുഖം തന്നെ പാകിസ്ഥാൻ ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു.മദ്ധ്യ ഏഷ്യയുമായും അഫ്ഗാനുമായും ബന്ധപ്പെടാൻ ഇന്ത്യക്ക് ഇനി പാകിസ്ഥാനെ ഒഴിവാക്കാമെന്നതാണ് ഇതിന്റെ പ്രധാന കാരണം. പാകിസ്ഥാനുമായി യുദ്ധം ഉണ്ടായാൽ പോലും ചരക്കു നീക്കങ്ങൾക്കോ മറ്റ് ആവശ്യങ്ങൾക്കോ ഈ മേഖലയുമായി ബന്ധപ്പെടാൻ ഇന്ത്യക്ക് ഇനി തടസമുണ്ടാകില്ലെന്നതും പ്രധാന നേട്ടമാണ്.