ന്യൂയോർക്ക്: എച്ച് 1 ബി വിസ നടപടികൾ കർശനമാക്കി അമേരിക്ക. മാതൃ കമ്പനികളിൽ നിന്ന് മറ്റ് കമ്പനികളിലേക്കയക്കുന്ന ഡെപ്യൂട്ടേഷൻ വിസകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. പുതിയ നയം ഐടി മേഖലയെയും ഈ രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യാക്കാരെയും ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
അമേരിക്കയിലെ ഇന്ത്യൻ ഐടി കമ്പനികൾക്കും ഈ മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കും ഏറെ ദോഷം സൃഷ്ടിക്കുന്നതാണ് പുതിയ നിയമം. പുതുക്കിയ നിയമപ്രകാരം മറ്റൊരു കമ്പനിയിലേക്ക് ജീവനക്കാരെ എന്തിന് വിടുന്നുവെന്നും തൊഴിലിലുള്ള അവരുടെ കഴിവ് സംബന്ധിച്ചും മാതൃ കമ്പനി വ്യക്തമാക്കണം. ഡപ്യൂട്ടേഷന്റെ ഭാഗമായി മറ്റ് കമ്പനികളിലേക്ക് പോകുന്നവർക്ക് ജോലിയുടെ കാലയളവിന് മാത്രമേ വിസ അനുവദിക്കാനാകൂ എന്നും പുതിയ വ്യവസ്ഥയിൽ പറയുന്നു.
അമേരിക്കൻ പൗരന്മാർക്ക് മുൻഗണന നൽകുകയെന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് വിസ അനുവദിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരുന്നത്. കുറഞ്ഞ ശമ്പളത്തിന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ജോലിക്കായി എത്തുമ്പാൾ അമേരിക്കന്‍ പൗരന്മാർക്ക് ജോലിയില്ലാതാകുമെന്നായിരുന്നു പ്രധാന ആക്ഷേപം.
ബാങ്കിംഗ്, വ്യവസായം, സഞ്ചാര മേഖലകളിലെല്ലാം നിരവധി ഇന്ത്യക്കാരാണ് എച്ച് 1 ബി വിസയിൽ ജോലി ചെയ്യുന്നത്. എച്ച് 1 ബി വിസയിൽ ഓരോ വർഷവും ആയിരക്കണക്കിന് ആളുകളാണ് അമേരിക്കയിൽ എത്തുന്നത്.