കൊച്ചി: പത്തനംതിട്ട സ്വദേശിയായ പെൺകുട്ടിയെ ഐഎസ്സിലേയ്ക്ക് ലൈംഗിക അടിമയായി വിൽക്കാൻ ശ്രമിച്ച കേസിൽ പ്രതികൾക്കെതിരേ നിർണായക തെളിവുകൾ എൻഐഎയ്ക്ക് ലഭിച്ചു. ഐഎസ് ബന്ധമുള്ള വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ എന്നിവയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തിൽ മുഖ്യപ്രതി മുഹമ്മദ് റിയാസിന്റെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി തള്ളി.
അന്വേഷണ സംഘത്തിന്റെ പിടിയിലായ മൂന്ന് പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയിൽ നിന്നാണ് നിർണായക ഡിജിറ്റൽ തെളിവുകൾ ലഭിച്ചത്. എറണാകുളം പറവൂർ സ്വദേശികളായ ഫവാസ് ജമാൽ, സിയാദ് എന്നിവരുടെ ലാപ് ടോപ്പിൽ സിറിയയിലെ ഐഎസ് പരിശീലന ദൃശ്യങ്ങളും ചിത്രങ്ങളും കണ്ടെടുത്തതായി എൻഐഎ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഒന്നാം പ്രതി മുഹമ്മദ് റിയാസ് അന്വേഷണ സംഘത്തെ ഭയന്ന് ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചെങ്കിലും എൻഐഎ സാങ്കേതിക വിദഗ്ദരുടെ സഹായത്തോടെ ഇത് വീണ്ടെടുത്തിട്ടുണ്ട്.
ഭീകരവാദ പ്രവർത്തനങ്ങൾ ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് മുഹമ്മദ് റിയാസിന്റെ പക്കൽ നിന്ന് ലഭിച്ചിട്ടുള്ളത്. വിദേശത്തുള്ള ചിലരുമായി നടത്തിയ ഗൗരവ സ്വഭാവമുള്ള സംഭാഷണങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചതായി കോടതിയെ എൻഐഎ അറിയിച്ചു. അന്വേഷണ സംഘത്തിന്റെ വാദം മുഖവിലക്കെടുത്ത കോടതി മുഹമ്മദ് റിയാസിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
അതേസമയം മുഹമ്മദ് റിയാസിനെതിരേ തെളിവില്ലെന്നും എൻഐഎ പ്രതിരോധത്തിലുമാണെന്നുള്ള രണ്ട് ദേശീയ മാദ്ധ്യമങ്ങളിലെ വാർത്ത വ്യാജമെന്ന് തെളിയിക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് വ്യാജ ആധാർ കാർഡ്, വ്യാജ പാസ്പോർട്ട് എന്നിവ എൻഐഎ കണ്ടെടുത്തിരുന്നു. പെൺകുട്ടി നൽകിയ പരാതി പ്രകാരം ഏഴു പേർ കൂടി കേസിൽ പിടിയിലാകാനുണ്ട്. എന്നാൽ വിദേശ ബന്ധമുള്ള കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.