ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ ശക്തനായ സിപിഎം നേതാവും മുൻ എം.എൽ.എ യുമായിരുന്ന സികെ സദാശിവനെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ വിമർശനവുമായി മകളുടെ ഫേസ്ബുക്ക് പോസ്റ്റ്. കുടുംബം നോക്കാൻ നേരമില്ലാതെ പാർട്ടി പാർട്ടി എന്ന് പറഞ്ഞു നടന്ന അച്ഛന്റെ കഴുത്തു മാത്രമേ ഇനി വെട്ടാൻ ബാക്കിയുള്ളൂവെന്ന് മകൾ പ്രീണ അരുരാജ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പാവപ്പെട്ടവന്റെ പാർട്ടി എന്ന് പേരുകേട്ട സിപിഎം ഒരു വ്യക്തിയിലേക്ക് ചുരുങ്ങുമ്പോൾ ലജ്ജ തോന്നുന്നു എന്നും പ്രീണ പോസ്റ്റിൽ വ്യക്തമാക്കുന്നു.
പ്രീണയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
[box type=”shadow” align=”” class=”” width=””]പാർട്ടി പാർട്ടി പാർട്ടി കുടുംബം നോക്കാൻ നേരമില്ലാർന്നു . ഓരോ ചിറകുകൾ വെട്ടി അറിഞ്ഞപ്പോഴും സ്വന്തം പാർട്ടി ചെയ്യുന്നതെല്ലാം ശെരിയാണെന്നു വിശ്വസിച്ചു അതിന്റെ ആദർശങ്ങളിൽ മുറുകെ പിടിച്ചു.. ഇനി വെട്ടാൻ കഴുത്തുമാത്രം ബാക്കി.. (ഒരു കാർ വാങ്ങാൻ പാർട്ടിക്ക് കത്തെഴുതി അനുവാദം വാങ്ങുന്ന അച്ഛനോട് സഹതാപം തോന്നിട്ടുണ്ട്) എങ്കിലും കാലുമാറ്റ രാഷ്ട്രീയത്തിൽ പങ്കുചേരാതെ നാടിടും നാട്ടുകാർക്കും വേണ്ടി സേവിച്ച ഈ രാഷ്ട്രീയ നേതാവിനോട് എന്നും എനിക്ക് ആദരവ് മാത്രമേ ഉള്ളു.. Proud of u and proud to be your daughter.. നെഞ്ചുവിരിച്ചു നിന്നു അഭിമാനത്തോടെ അച്ഛനൊരു ലാൽസലാം പാവപ്പെട്ടവന്റെ പാർട്ടി എന്ന് പേരുകേട്ട സിപിഎം ഒരു വ്യക്തിയിലേക്ക് ചുരുങ്ങുമ്പോ ലജ്ജ തോന്നുന്നു[/box]
പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും വരുന്നുണ്ട് . ഇത് പൊതുസ്ഥലത്ത് പറയേണ്ടതല്ലെന്നും ജീവിതകാലം മുഴുവൻ എം.എൽ.എ ആയിരിക്കാൻ കഴിയുമോ എന്നും ചില പാർട്ടി അനുഭാവികൾ ചോദ്യമുയർത്തുന്നുണ്ട് . അതേ സമയം അധികാരമോഹമുണ്ടെങ്കിൽ എന്ത് വേണമെങ്കിലും ആകാമായിരുന്നെന്ന മറുപടിയും പ്രീണ നൽകുന്നുണ്ട്. ഒരു സ്ഥാനത്തു നിന്നല്ല പല സ്ഥാനത്ത് നിന്ന് പാർട്ടിയിലെ ചില ഏറാൻ മൂളികൾ അച്ഛനെ പുറത്താക്കിയെന്നും പ്രീണ മറുപടി കമന്റിൽ വ്യക്തമാക്കുന്നു.
ആലപ്പുഴ ജില്ലയിലെ അറിയപ്പെടുന്ന വിഎസ് പക്ഷ നേതാവാണ് സികെ സദാശിവൻ. 1991 ൽ അമ്പലപ്പുഴയിൽ നിന്നും 2006 ലും 2011 ലും കായംകുളത്ത് നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . എന്നാൽ 2016 ൽ സീറ്റ് നൽകിയില്ല. ഇപ്പോൾ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കപ്പെട്ടതോടെയാണ് പ്രതിഷേധം ഉയരുന്നത്.