തിരുവനന്തപുരം: നാളെ ആറ്റുകാൽ പൊങ്കാല . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് ഭക്തരാണ് ആറ്റുകാലമ്മക്ക് പൊങ്കാല അർപ്പിക്കാനായി എത്തികൊണ്ടിരിക്കുന്നത്. നാളെ രാവിലെ 10.15 ന് പണ്ടാര അടുപ്പിൽ അഗ്നി പകരുന്നതോടെ പൊങ്കാലക്ക് തുടക്കമാകും.
നാടും നഗരവും എല്ലാം ആറ്റുകാലിലേക്ക്. അനന്തപുരി യാഗശാലയാക്കി ഭക്തലക്ഷങ്ങൾ നാളെ അമ്മയ്ക്കു മുന്നിൽ പൊങ്കാല അർപ്പിക്കും. ഭക്തർക്കായി എല്ലാ സൗകര്യങ്ങളും ഒരുങ്ങിക്കഴിഞ്ഞതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. സുരക്ഷക്കായി 4200 ഓളം പൊലീസുകാരെയാണ് നഗരത്തിൽ ആകമാനം വിന്യസിച്ചിരിക്കുന്നത്. സേവാഭാരതി ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായി സാദാ ജാഗരൂപരാണ്. 40 ലക്ഷത്തോളം ഭക്തരാകും ഇക്കുറി പൊങ്കാല അർപ്പിക്കുക.
ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ട വഴിപാടി നേതിരെ ജയിൽ ഡിജിപി ശ്രീലേഖ ബ്ലോഗ് എഴുതിയെങ്കിലും അതൊന്നും ഭക്തലക്ഷങ്ങൾ ആറ്റുകാലമ്മയിലേക്കടുക്കാൻ ഒരു തടസ്സമാകില്ല. എങ്കിലും ശ്രീലേഖയുടെ ബ്ലോഗിനെതിരെ വൈകാരികമായാണ് ഭക്തജനങ്ങൾ പ്രതികരിച്ചത്. യുണിവേഴ്സിറ്റി കോളേജ് അങ്കണത്തിൽ പൊങ്കാല അർപ്പിക്കാൻ പാടില്ലെന്ന് കോളേജ് പ്രിൻസിപ്പിലിന്റെ വിവാദ സർക്കുലർ സംബന്ധിച്ചും വിവിധ കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നു.
വിവാദങ്ങൾ എന്തു തന്നെയായാലും ഭക്തരെ സംബന്ധിച്ച് ഇതൊന്നും കാര്യമല്ല. അവരുടെ മനം ആറ്റുകാലമ്മക്ക് അർപ്പിതമാണ്. ഇനിയുള്ള ഓരോ നിമിഷവും അമ്മക്ക് പൊങ്കാല അർപ്പിക്കാൻ പോകുന്നതിന്റെ ഭക്തി സാന്ദ്രമായ കാത്തിരിപ്പിലാണ് ഭക്തലക്ഷങ്ങൾ.