ദുബായ്: ദുബായിൽ കഴിഞ്ഞ വർഷം ചുവപ്പ് സിഗ്നൽ മറികടന്നുണ്ടായ അപകടങ്ങളിൽ ഒരാൾ മരിക്കുകയും 127 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടം മനസ്സിലാക്കി ജനങ്ങൾ ജാഗ്രതയോടെ വാഹനമോടിക്കണമെന്ന് ദുബായ് പൊലീസ് അറിയിച്ചു.
ചുവപ്പ് സിഗ്നൽ മറികടക്കുന്നത് ഏറ്റവും അപകടകരമായ നിയമലംഘനങ്ങളിൽ ഒന്നാണെന്ന് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. മഞ്ഞ സിഗ്നലിൽ മറികടക്കാനായി ജംഗ്ഷനടുത്ത് വേഗം കൂട്ടുന്നത് പലരുടേയും രീതിയാണ്. എന്നാൽ ഇത് ജീവനപഹരിക്കുന്ന അപകടങ്ങൾക്ക് കാരണമാകുമെന്ന് മറക്കരുതെന്ന് പൊലീസ് പറയുന്നു.
ഇത് വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടിയിലോ കാൽനടയാത്രക്കാരെ ഇടിക്കുന്നതിലോ കലാശിക്കും. കഴിഞ്ഞ വർഷം ചുവപ്പ് സിഗ്നൽ മറികടന്നുണ്ടായ അപകടങ്ങളിൽ ഒരാൾ മരിക്കുകയും 127 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ദുബായ് ഗതാഗതവകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്റൂയ് പറഞ്ഞു. ഈ വർഷം ഇതുവരെ മരണങ്ങൾ സംഭവിച്ചില്ലെങ്കിലും ഇത്തരത്തലുണ്ടായ ആറ് അപകടങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു.
ചുവപ്പ് സിഗ്നൽ മറികടക്കുന്നതിന് 1000 ദിർഹം പിഴയും 12 ബ്ളാക് പോയിന്റും 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യുന്നതാണ് ശിക്ഷ.