ദുബായ്: ദുബായ് സർക്കാർ സേവന നിരക്കുകൾ അടുത്ത മൂന്ന് വർഷത്തേക്ക് ഉയർത്തില്ല. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.
യുഎഇ ഫെഡറൽ ഗവൺമെന്റ് സേവന നിരക്കുകൾ അടുത്ത മൂന്ന് വർഷത്തേക്ക് ഉയർത്തില്ലെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇക്കഴിഞ്ഞ ഫെബ്രുവരി 28 ന് പ്രഖ്യാപിച്ചിരുന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ തീരുമാന പ്രകാരമാണ് ദുബായിലെ സർക്കാർ സേവന നിരക്കും അടുത്ത മൂന്ന് വർഷത്തേക്ക് ഉയർത്തേണ്ടെന്ന് തീരുമാനിച്ചതെന്ന് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.
തീരുമാനം ദുബായുടെ സമ്പദ്ഘടനയ്ക്കും സാമൂഹിക സ്ഥിരതയ്ക്കും കരുത്ത് പകരുകയും നിക്ഷേപത്തിന് ആക്കം കൂട്ടുകയും ചെയ്യുമെന്ന് ഷെയ്ഖ് ഹംദാൻ പ്രതീക്ഷ പ്രകടിപ്പിച്ചു. തീരുമാനം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറൽ സർക്കാർ തീരുമാനത്തിനു പിന്നാലെ ദുബായ് സർക്കാർ തീരുമാനം കൂടി വന്നത് രാജ്യത്തെ ഉപഭോക്ത്ര വിശ്വാസം വർദ്ധിക്കുകയും ബിസിനസ്സ് രംഗത്തിന് കരുത്ത് പകരുകയും ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
നിക്ഷേപകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രതീക്ഷ നൽകുന്ന തീരുമാനത്തിലൂടെ നിക്ഷേപം ഉയരും. ഇതിലൂടെ രാജ്യത്തിന്റെ സ്ഥിരതയും വളർച്ചയുമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.