ദുബായ്: ദുബായ് ലോകത്തെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ വലിയ കുറവാണ് ദുബായിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ലഹരിമരുന്ന് കേസുകളുടെ എണ്ണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി.
ലോകത്തിന്റെ ബിസിനസ്സ് ഹബ്ബായ ദുബായ് ഓരോ വർഷവും, തങ്ങളുടെ സാഹചര്യങ്ങൾ നിക്ഷേപങ്ങൾക്ക് അനുകൂലമാക്കി മുന്നേറുകയാണ്. മികച്ച ജീവിതസാഹചര്യങ്ങൾ തേടി എത്തുന്നവർക്ക് പരമാവധി മികച്ച സേവനമൊരുക്കുകയാണ് ദുബായ് അധികാരികൾ. ദുബായിയെ ലോകത്തെ ഏറ്റവും സ്മാർട്ടായ നഗരമാക്കി മാറ്റാൻ കഠിനപരിശ്രമം നടത്തുമ്പോൾ, ദുബായ് വാസികൾക്ക് പരമാവധി സുരക്ഷിതത്വം ഉറപ്പുനൽകുകയാണ് ഇവിടുത്തെ പൊലീസ് സംവിധാനം.
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ദുബായിലെ ഗുരുതര കുറ്റകൃത്യങ്ങളിൽ 38 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയതെന്ന് ദുബായ് പൊലീസിലെ കുറ്റാന്വേഷണ വിഭാഗം അസിസ്റ്റന്റ് കമാണ്ടർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു.
അഞ്ച് വർഷം മുൻപ് മോഷണ കുറ്റങ്ങൾ ലക്ഷത്തിൽ 22 ശതമാനമായിരുന്നത് 2017ൽ 12.6 ശതമാനമായി കുറഞ്ഞു. കൊലപാതകങ്ങൾ 2016ൽ ലക്ഷത്തിൽ 0.5 ശതമാനമായിരുന്നത് 2017ൽ 0.3 ശതമാനമായി കുറഞ്ഞു. അക്രമകുറ്റകൃത്യങ്ങൾ 2.2 ശതമാനത്തിൽ നിന്നും 1.2 ശതമാനമായും കുറഞ്ഞു. കവർച്ചകുറ്റങ്ങൾ അഞ്ച് വർഷം കൊണ്ട് 3.8 ശതമാനത്തിൽ നിന്നും 2.1 ശതമാനമായും വാഹനമോഷണം 3.8 ശതമാനത്തിൽ നിന്നും 1.7 ശതമാനമായും കുറഞ്ഞു.
തട്ടിക്കൊണ്ടുപോകൽ 2013 ൽ ലക്ഷത്തിൽ 0.2 ശതമാനമായിരുന്നത് 0.1 ശതമാനമായി കുറഞ്ഞു. മയക്കുമരുന്ന കേസുകൾ 15 ശതമാനത്തിൽ നിന്നും 14.3 ശതമാനമായും മനുഷ്യക്കടത്ത് 0.2 ൽ നിന്നും 0.1 ശതമാനമായും കുറഞ്ഞു.
യുഎഇയിൽ ആദ്യമായി പ്രധാനകേന്ദ്രങ്ങളുടെ നിരീക്ഷണത്തിനായും ഉപേക്ഷിക്കപ്പെട്ട വീടുകളുടേയും വാഹനങ്ങളുടേയും നിരീക്ഷണത്തിനായും പ്രത്യേക സേനാവിഭാഗങ്ങളെ രൂപീകരിച്ചത് ദുബായ് പൊലീസ് ആണെന്ന് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു. പൊലീസ് സേനയെ കൂടുതൽ നവീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ദുബായ് അധികൃതരെന്നും അദ്ദേഹം അറിയിച്ചു.
കൃത്രിമ ബൗദ്ധികതയുടെ വരവോടെ കുറ്റകൃത്യങ്ങളെ കൂടുതൽ ഫലപ്രദമായി നേരിടാൻ സാധിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.