തിരുവനന്തപുരം: കിഫ്ബി ചിട്ടിയുടെ മറവിൽ നടക്കുന്നത് വൻ അഴിമതിയും ധൂർത്തും. 41 ലക്ഷം രൂപയുടെ പരസ്യം നൽകാൻ ഉദ്യോഗസ്ഥർ ചെലവിട്ടത് 43 ലക്ഷം രൂപ. ധൂർത്ത് , ഉദ്യോഗസ്ഥ സംഘത്തിന്റെ ഗൾഫ് യാത്രയുടെ പേരിൽ. വിവരാവകാശ രേഖകൾ ജനം ടിവിക്ക്.
13 അംഗ ഉദ്യോഗസ്ഥ സംഘം കിഫ്ബി ചിട്ടിയുടെ പ്രചരണാർത്ഥം എന്ന പേരിൽ കഴിഞ്ഞ മാസം ഗൾഫ് സന്ദർശിച്ചിരുന്നു. ദുബായിലെയും അബുദാബിയിലെയും എഫ്.എം റേഡിയോ ചാനലുകൾക്ക് പരസ്യം നൽകുകയായിരുന്നു പ്രധാന ദൗത്യം. 40,90,249 രൂപയുടെ പരസ്യം നൽകി.
ഇതിനായി ചിലവാക്കതിയതാകട്ടെ എതാണ്ട് നാൽപ്പത്തി മൂന്ന് ലക്ഷത്തോളം രൂപ. അതായത് 41 ലക്ഷത്തോളം രൂപയുടെ സർക്കാർ പരസ്യം എഫ്.എം ചാനലുകളെ എൽപ്പിയ്ക്കാൻ ചിലവിട്ടത് 43 ലക്ഷത്തോളം രൂപ. 39,31,915 രൂപ ചിലവായത് വിസ താമസ സൗകര്യം അടക്കമുള്ളവയ്ക്കും 2 ,46,516 രൂപ ചിലവായത് വിമാന ടിക്കറ്റ് ഇനത്തിലും.
സർക്കാർ പരസ്യങ്ങൾ നൽകാൻ നിലവിലുള്ള പിആർഡി എന്ന സംവിധാനത്തെ നോക്കുകുത്തിയാക്കിയാണ് നടപടികളെല്ലാം പൂർത്തിയാക്കിയത്. എല്ലാ ഇടപാടുകളും നടന്നത് ഇവന്റ് മാനെജ്മെന്റ് കമ്പനി വഴി.
പരസ്യം നൽകിയതിനൊപ്പം വിവിധ പ്രവാസി സംഘടനകളുമായും സംഘാംഗങ്ങൾ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് ഇത് സംബന്ധിച്ച് കിഫ്ബിയുടെ വിശദീകരണം.