കണ്ണൂർ: ശുഹൈബ് വധക്കേസ് പ്രതികളായ നാല് സി പിഎം പ്രവർത്തകർക്കെതിരെ പാർട്ടി നടപടി. ആകാശ് തില്ലങ്കേരി , ടി കെ അസ്ക്കർ, കെ അഖിൽ, സി എസ് ദീപ് ചന്ദ് എന്നിവരെയാണ് പുറത്താക്കിയത്. ഇതോടെ തങ്ങളല്ല ശുഹൈബിനെ കൊലപ്പെടുത്തിയത് എന്ന സിപിഎം വാദവും പൊളിഞ്ഞു.
ശുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട പശ്ചാത്തലത്തിലും രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരേ ഹൈക്കോടതി രംഗത്തെത്തിയ സാഹചര്യത്തിലും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അടിയന്തിര യോഗം വിളിച്ചു ചേർത്താണ് പ്രതികളെ പുറത്താക്കിയത്.
കൊല നടന്ന് ഇത്ര ദിവസമായിട്ടും കേസുമായി യാതൊരു ബന്ധവും തങ്ങൾക്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞിരുന്ന സിപിഎം പ്രതികൾക്കെതിരെ നടപടിയെടുത്തതിലൂടെ ശുഹൈബിനെ കൊലപ്പെടുത്തിയത് പാർട്ടി തന്നെയാണെന്ന് സമ്മതിക്കുക കൂടിയാണ് ചെയ്തത്. കേസിൽ അറസ്റ്റിലായ പ്രതികൾസിപിഎമ്മുകാരാണെന്ന് പകൽ പോലെ വ്യക്തമായതോടെ സിബിഐ അന്വേഷണം എതിരാകുമെന്ന് മുന്നിൽ കണ്ടാണ് ധൃതി പിടിച്ച് ഇത്തരമൊരു നടപടി സ്വീകരിച്ചത്.
നേരത്തെ ശുഹൈബ് വധത്തിൽ സർക്കാരിനെതിരേയും ഹൈക്കോടതി രൂക്ഷ വിമർശനങ്ങൾ നടത്തിയിരുന്നു. സർക്കാരിന് വലിയ നാണക്കേടുണ്ടാക്കിയ സംഭവമായതിനാൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമടക്കം പ്രതികൾക്കെതിരെ നടപടിയെടുത്ത കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ പങ്കെടുത്തുവെന്നതും ശ്രദ്ധേയമാണ്.