ജനീവ ; പരാജയപ്പെട്ട രാജ്യമായ പാകിസ്ഥാൻ ജനാധിപത്യത്തെകുറിച്ച് പഠിപ്പിക്കാൻ വരേണ്ടെന്ന് ഇന്ത്യ.
പാകിസ്ഥാനിൽ നിന്നും ഇന്ത്യക്കും,ലോകത്തിനും യാതൊന്നും പഠിക്കാനില്ലെന്നും ജനീവയിലെ യുഎൻ മിഷന്റെ ഇന്ത്യയുടെ സെക്കൻഡ് സെക്രട്ടറി മിനി ദേവി കുമം പറഞ്ഞു.
ജമ്മു കശ്മീരിൽ ജനഹിതപരിശോധന നടത്തണമെന്ന് തുടർച്ചയായ രണ്ടാം ദിവസവും ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാൻ ആവശ്യപ്പെട്ടതോടെയാണ് കൃത്യമായ മറുപടിയുമായി ഇന്ത്യ രംഗത്തെത്തിയത്.
പാക് മണ്ണിൽ ഉസാമ ബിൻ ലാദനെ രഹസ്യമായി പാർപ്പിച്ചതു മുതൽ മുംബൈ ഭീകരാക്രമണ കേസിലെ പ്രതികൾ പാകിസ്ഥാനിൽ യഥേഷ്ടം ജീവിക്കുന്നത് വരെ പാകിസ്ഥാൻ അംഗീകരിക്കാത്ത കാര്യങ്ങളെ ഇന്ത്യ പരാമർശിച്ചു.
ലോകം ആഗോള ഭീകരനായി മുദ്ര കുത്തിയ ഹഫീസ് സയ്ദിനെ സംരക്ഷിക്കുന്നതും,രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി അധികാരത്തിലേറാനുള്ള സയ്ദിന്റെ ശ്രമങ്ങളും ഇന്ത്യ പ്രതിപാദിച്ചു.
2008ലെ മുംബൈ ആക്രമണം, 2016ലെ പഠാന്‍കോട്ട്, ഉറി സൈനിക കേന്ദ്രങ്ങളിലെ ആക്രമണം എന്നിവ നടത്തിയവരെ നിയമത്തിന്റെ മുന്നില്‍ എത്തിക്കാനാവശ്യമായ വിശ്വസനീയമായ നടപടികളാണ് പാകിസ്ഥാനിൽ നിന്നും ഇന്ത്യ പ്രതീക്ഷിക്കുന്നത്.
കശ്മീരിൽ ജനഹിത പരിശോധന നടത്തണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു ആവശ്യപ്പെട്ടിരുന്നതായി പാക് പ്രതിനിധി വാദമുയർത്തിയിരുന്നു.
എന്നാൽ രക്ഷാസമിതി പ്രമേയത്തില്‍ കയ്യടക്കിവെച്ചിരിക്കുന്ന കശ്മീര്‍ പ്രദേശങ്ങളില്‍ നിന്ന് പാകിസ്ഥാൻ ആദ്യം പിന്‍വാങ്ങണമെന്ന നിര്‍ദ്ദേശമുണ്ടെന്ന കാര്യം പാകിസ്ഥാൻ മറക്കുകയാണെന്ന് കുമം പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്നും,മൂന്നാമതൊരു രാജ്യത്തിന് അതിൽ ഇടപെടാൻ അധികാരമില്ലെന്നും ഐക്യരാഷ്ട്രസഭയിലെ പാകിസ്ഥാന്റെ സ്ഥിരം പ്രതിനിധി താഹിര്‍ അന്ദ്രാബിയെ മിനി ദേവി കുമം ഓർമ്മിപ്പിച്ചു