കോഴിക്കോട്: വീണ്ടും വിവാദ പ്രസംഗവുമായി മന്ത്രി എം എം മണി. മഹാത്മാഗാന്ധി വധത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് കോഴിക്കോട് നടന്ന പൊതു യോഗത്തിൽ മണി പ്രസംഗിച്ചു. ഗാന്ധിയെ വധിക്കാൻ മടികാണിക്കാത്ത സംഘടനയാണ് ആർഎസ്എസ് എന്നായിരുന്നു പരാമർശം. സമാന പരാമർശം നടത്തിയതിന്റെ പേരിൽ കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നിയമ നടപടി നേരിടുകയാണ്.
രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ വധത്തിൽ ആർഎസ്എസിനു പങ്കില്ല എന്ന് അന്വേഷണ കമ്മീഷനും കോടതിയും വ്യക്തമാക്കിയിട്ടും ഇടത് പക്ഷ പാർട്ടികളും മറ്റും കുപ്രചാരണം തുടരുന്നുണ്ട്. അസത്യ പ്രചാരണത്തിനെതിരെ സുപ്രീം കോടതി പലതവണ നടപടിയെടുത്തിട്ടുമുണ്ട്. എന്നാൽ സംസ്ഥാനസർക്കാരിലെ മന്ത്രിയെന്ന പദവി വഹിക്കുന്ന എം എം മണി സമാന പരാമർശവുമായി രംഗത്തെത്തിയിരിക്കുകയാണ്.
കോഴിക്കോട് നടക്കുന്ന കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രിയുടെ വിവാദ പരാമർശം. 2014 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സമാന പരാമർശം നടത്തിയ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോട് സുപ്രീം കോടതി മാപ്പാവശ്യപ്പെടുകയും രാഹുൽ ഗാന്ധി വിചാരണ നേരിടുകയും ചെയ്യുകയാണ്. മണിയുടെ കുപ്രചാരണത്തിനെതിരെ ഇതിനകം തന്നെ വിമർശനം ഉയർന്നു കഴിഞ്ഞു.