കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രമേഹം, അമിത രക്തസമ്മർദ്ദം, ക്യാൻസർ പോലുള്ള പകർച്ചവ്യാധികളല്ലാത്ത രോഗങ്ങൾ ഉള്ളവർക്കും വിസ നൽകില്ല. പ്രവാസികളുടെ ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും രാജ്യത്ത് എത്തുന്ന വിദേശികൾ പൂർണ ആരോഗ്യവാൻമാരാണെന്ന് ഉറപ്പുവരുത്താനുമാണ് നടപടിയെന്ന് ആരോഗ്യവകുപ്പ് അണ്ടർ സെക്രട്ടറി മാജിദ അൽ ഖത്താൻ പറഞ്ഞു.
മാരകമായ പകർച്ച വ്യാധികൾ ഉള്ളവർക്ക് വിസ അനുവദിക്കാത്തത് സ്വാഭാവികമാണ്. എന്നാൽ പ്രമേഹം, അമിത രക്തസമ്മർദ്ദം, ക്യാൻസർ തുടങ്ങി പകർച്ചവ്യാധികളല്ലാത്ത 22 രോഗങ്ങൾ ഉള്ളവർക്ക് വിസ അനുവദിക്കേണ്ടെന്ന് കുവൈറ്റ് സർക്കാർ തീരുമാനിച്ചു. വൃക്കരോഗം, കാഴ്ചപ്രശ്നം, കോങ്കണ്ണ് തുടങ്ങിയവയും പട്ടികയിലുണ്ട് എന്ന് ആരോഗ്യമന്ത്രാലയത്തിലെ പൊതു ആരോഗ്യവകുപ്പ് അണ്ടർ സെക്രട്ടറി മാജിദ അൽ ഖാത്തൻ പറഞ്ഞു.
വിദേശികളുടെ ആരോഗ്യപരിപാലനത്തിനായി സർക്കാർ ചെലവാക്കുന്ന പണം കുറയ്ക്കുക, രാജ്യത്തെത്തുന്ന വിദേശികൾ ജോലിചെയ്യാൻ പൂർണ ആരോഗ്യവാൻമാരാണെന്ന് ഉറപ്പുവരുത്തുക എന്നീ ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് അവർ വിശദീകരിച്ചു. എട്ട് വർഷം മുൻപ് സർക്കാരിനുമുന്നിൽ സമർപ്പിച്ച ആവശ്യമാണ് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.
അതേസമയം, അസാധാരണമായ നടപടിക്കെതിരെ മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധം ഉയരുമെന്ന് ഉറപ്പാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ വിദേശികളുടെ ചികിത്സാച്ചെലവിൽ ഗണ്യമായ വർദ്ധനവ് വരുത്തിയിരുന്നു. എണ്ണ വരുമാനം കുറഞ്ഞ സാഹചര്യത്തിൽ വിദേശികളുടെ ചികിത്സയ്ക്കുവേണ്ടി സർക്കാർ പണം ചെലവാക്കന്നതിനെ ഒരു വിഭാഗം പാർലമെന്റ് അംഗങ്ങൾ എതിർത്ത സാഹചര്യത്തിലായിരുന്നു നിരക്ക് വർദ്ധന.
അതിനിടെ, നിരക്ക് വർദ്ധനവ് വിലയിരുത്തുകയാണെന്നും ആവശ്യമെങ്കിൽ പുനഃപരിശോധിക്കുമെന്നും ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബേസൽ അൽ സബാഹ് പറഞ്ഞു.