സമൂഹ വിവാഹത്തില്‍ വരനായി റാസല്‍ഖൈമയിലെ കിരീടാവകാശി.
167 ജോഡി യുവതി യുവാക്കന്‍മാർക്കായി ഒരുക്കിയിട്ടുള്ള സമൂഹ വിവാഹത്തിലൂടെയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.
നാളെ അല്‍ ബയ്ത് മിത്വാഹിദിലാണ് വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.റാസൽഖൈമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിവാഹമാണ് ചൊവ്വാഴ്ച നടക്കുക. വിവാഹ വേദിയിൽ 20,000 ചതുരശ്ര മീറ്റർ സ്ഥലത്ത് പൂക്കളും പുല്‍ത്തകിടിയും ഉപയോഗിച്ച് അലങ്കരിച്ചു.
വഴികളിൽ 8,000 യുഎഇ ദേശീയ പതാകകളാണ് സ്ഥാപിച്ചിരിക്കുന്നത്. ആറു ഹെലികോപ്റ്ററുകള്‍ ഒരുമിച്ച് സൗകര്യവും വിവാഹ വേദിയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
കിരീടാവകാശി സാധാരണക്കാർക്കൊപ്പം സമൂഹ വിവാഹചടങ്ങുകളിൽ വച്ച് വിവാഹിതനാകുന്നത് സ്വദേശികൾക്കും, അന്യരാജ്യക്കാർക്കും ഒരു പോലെ ആശ്ചര്യമുളവാക്കുകയാണ്.
എന്നാൽ വാക്കുകളില്ല പ്രവർത്തികളിലാണ് സമത്വമുണ്ടാവേണ്ടതെന്ന ചിന്തയിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് ഖാസിമി പറഞ്ഞു.
അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ചടങ്ങിൽ പങ്കെടുക്കും.
യു.എ.ഇയിലെ ഭരണാധികാരികള്‍ വിവാഹിതരാകുന്ന എല്ലാ ദമ്പതികളെയും അനുമോദിക്കുമെന്നും ഇതു ഭരണാധികാരികളും ജനങ്ങളും തമ്മിലുള്ള ബന്ധം ദൃഡമാക്കുന്നതിനു സഹായിക്കുമെന്നും അബൂദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു.