തിരുവനന്തപുരം : കാലങ്ങളായി സിപിഎം പ്രചരിപ്പിച്ചിരുന്ന കള്ളക്കഥ പൊളിച്ചടുക്കി കോൺഗ്രസ് എം.എൽ.എ പിടി തോമസ് . തലശ്ശേരി കലാപത്തിനിടെ പള്ളിപൊളിക്കാൻ വന്ന ആർ.എസ്.എസുകാരെ തടഞ്ഞ് സിപിഎം പ്രവർത്തകൻ യുകെ കുഞ്ഞിരാമൻ രക്തസാക്ഷിയായി എന്ന സിപിഎം പ്രചരണം പച്ചക്കള്ളമാണെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു . സിപിഎമ്മിന്റെ മുസ്ളിം പ്രേമം കാപട്യമാണെന്നും പിടി തോമസ് വ്യക്തമാക്കി.
തലശ്ശേരി കലാപം നടന്നത് 1971 ഡിസംബർ 28 മുതൽ 31 വരെയാണ്. അതിനു ശേഷം അഞ്ചു ദിവസം കഴിഞ്ഞ് ജാനുവരി 5 നാണ് കുഞ്ഞിരാമൻ കൊല്ലപ്പെടുന്നത്. 525 എഫ്.ഐ.ആറുകൾ ജസ്റ്റിസ് വിതയത്തിൽ കമ്മീഷന്റെ റിപ്പോർട്ടിലുണ്ട് . അതിൽ കുഞ്ഞിരാമന്റെ മരണം രേഖപ്പെടുത്തിയിട്ടില്ല. ഇപ്പോഴത്തെ മുഖ്യമന്ത്രിയും അന്നത്തെ എം.എൽ.എ യുമായിരുന്ന പിണറായി വിജയൻ സഭയിൽ ചെയ്ത പ്രസംഗത്തിൽ പോലും ഈ സംഭവം പരാമർശിച്ചിട്ടില്ല. പിന്നീടെങ്ങനെയാണ് മുസ്ളിം പള്ളി സംരക്ഷിക്കാൻ കുഞ്ഞിരാമൻ കൊല്ലപ്പെട്ട കഥയുണ്ടായതെന്നും പിടി തോമസ് ചോദിച്ചു.
പാവപ്പെട്ട മുസ്ളിങ്ങളെ കബളിപ്പിക്കാൻ വേണ്ടി സിപിഎം കള്ളക്കഥ പ്രചരിപ്പിക്കുകയാണ്. 1972 ഫെബ്രുവരി 22 ന് പിണറായി വിജയൻ സഭയിൽ സംസാരിച്ചതിന്റെ കോപ്പി എന്റെ കയ്യിലുണ്ട് . അതിൽ കുഞ്ഞിരാമനെപ്പറ്റി ഒരക്ഷരം പറഞ്ഞിട്ടില്ല. പതിനേഴു മുസ്ളിം പള്ളികൾ പൊളിക്കപ്പെട്ടത് കമ്യൂണിസ്റ്റുകാർ മാത്രമുള്ള പ്രദേശത്താണെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.youtube.com/watch?v=lAek-8ZxS3o
സിപിഎം അംഗങ്ങൾ പിടി തോമസിന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രസംഗം തുടരുകയായിരുന്നു. നേരത്തെ മുസ്ളിം വിരുദ്ധത ആദ്യമായി മുന്നോട്ടു വച്ചത് ഈയെമ്മെസ്സും സിപിഎമ്മുമാണെന്നും പിടി തോമസ് പറഞ്ഞു. അതേ സമയം രക്തസാക്ഷിയെ അപമാനിക്കുന്ന പ്രവർത്തിയാണ് പിടി തോമസ് ചെയ്തതെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു.
തലശ്ശേരി കലാപത്തിൽ മെരുവമ്പായി പള്ളി സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രവർത്തകനായ യുകെ കുഞ്ഞിരാമൻ കൊല്ലപ്പെട്ടതെന്നത് സിപിഎം നിരന്തരമായി പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും കള്ളുഷാപ്പിൽ വച്ചുള്ള അടിപിടിക്കിടെയാണ് കുഞ്ഞിരാമൻ കൊലചെയ്യപ്പെട്ടതെന്നും ബിജെപി-ആർ.എസ്.എസ് നേതൃത്വം വ്യക്തമാക്കിയിരുന്നു . മാത്രമല്ല കുഞ്ഞിരാമന്റെ കൊലപാതകത്തിൽ പ്രതികളായവരിൽ എല്ലാ പാർട്ടികളിൽ നിന്നുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്നും രാഷ്ട്രീയക്കൊല ആയിരുന്നില്ലെന്നും നേരത്തെ തന്നെ വ്യക്തമായതുമാണ് . തുടർന്നും നടത്തിവന്ന പ്രചാരണമാണ് പിടി തോമസ് രേഖകൾ ഉന്നയിച്ച് പൊളിച്ചത്.
പാര്‍ടിയുടെ ആഹ്വാനമനുസരിച്ച് കലാപം അമര്‍ച്ച ചെയ്യുന്നതിനുള്ള ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനത്തിനിടയില്‍ ഡിസംബര്‍ 28ന് ആര്‍എസ്എസ്-ജനസംഘം റൗഡികളുടെ ആക്രമണത്തിനിരയായി രക്തസാക്ഷിത്വം വരിച്ചുവെന്നാണ് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ വെബ്സൈറ്റിൽ പോലും രേഖപ്പെടുത്തിയിട്ടുള്ളത് . എന്നാൽ കലാപം അവസാനിച്ച് ദിവസങ്ങൾ കഴിഞ്ഞാണ് യുകെ കുഞ്ഞുരാമൻ കൊല്ലപ്പെട്ടതെന്ന സത്യമാണ് ഇപ്പോൾ കോൺഗ്രസ് നേതാവായ പിടി തോമസ് സഭയിൽ വ്യക്തമാക്കിയത്.