കൊച്ചി: കതിരൂര്‍ കേസില്‍ യുഎപിഎ ചുമത്തിയത് റദ്ദാക്കണമെന്ന ഹര്‍ജിയിലെ വാദം വൈകിപ്പിക്കാനുള്ള പി ജയരാജന്റെ നീക്കത്തിന് ഹൈക്കോടതിയുടെ തിരിച്ചടി. വാദം കേള്‍ക്കാന്‍ കൂടുതല്‍ സമയം നല്‍കാനാവില്ലെന്ന് ജസ്റ്റിസ് കമാല്‍പാഷയുടെ ബഞ്ച് വ്യക്തമാക്കി. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും
കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികള്‍ നല്കിയ ഹര്‍ജിയില്‍ വിധി വരുന്നത് വൈകിപ്പിക്കാനുള്ള ശ്രമമായിരുന്നു പ്രതിഭാഗം അഭിഭാഷകന് നടത്തിയത്. എന്നാലിത് ജസ്റ്റിസ് കെ.ബി കമാല്‍ പാഷ അധ്യക്ഷനായ ബഞ്ച് തുടക്കത്തിലെ വെട്ടി. കേസ് മാറ്റിവെക്കണമെന്ന ആവശ്യം ഇന്ന് ഹര്‍ജി പരിഗണിച്ചയുടന്‍ പി ജയരാജന്റെ അഭിഭാഷകന് മുന്നോട്ടുവച്ചു. എന്നാല്‍ ഈ ആവശ്യം ജസ്റ്റിസ് കമാല്‍പാഷ നിരാകരിക്കുകയായിരുന്നു. കൂടുതല്‍ വാദം കേള്‍ക്കാന്‍ സമയം നല്കാനാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ മറുപടി. ജസ്റ്റിസ് കമാല്‍പാഷയുടെ ബഞ്ചില്‍ നിന്ന് കേസ് മാറ്റിയതിന് പിന്നില്‍ ചില ഇടപെടലുകള്‍ നടക്കുന്നുവെന്ന അഭ്യൂഹം പരന്നിരിക്കെയാണ് താന്‍ തന്നെ കേസില്‍ വിധി പറയുമെന്ന സൂചന നല്കി സിംഗിള്‍ ബഞ്ചിന്റെ പരാമര്‍ശം.
നേരത്തെ കേസ് പകുതി കേട്ടുവെന്നതിനാലാണ് പരിഗണന വിഷയം മാറ്റിയിട്ടും ജസ്റ്റിസ് കെ.ബി കമാല്‍പാഷ തന്നെ ഹര്‍ജി പരിഗണിച്ചത്. കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് ഹൈക്കോടതിയെ അറിയിച്ചു. കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ പ്രതികളായ കേസിന്റെ വിചാരണക്ക് യുഎപിഎ ചുമത്താന്‍ സംസ്ഥാന സര്‍ക്കാരിന്റ അനുമതി കാത്തുനില്‍ക്കുന്നത് അപഹാസ്യമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന് വാദിച്ചു.
നേരത്തെ കേസില്‍ വാദം കേള്‍ക്കാന്‍ കൂടുതല്‍ സമയം നല്‍കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ജയരാജന്റെ അഭിഭാഷകനോടാണ് കോടതി ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ അനുമതിയില്ലാതെ യുഎപിഎ ചുമത്തിയെന്ന് കാണിച്ചാണ് കേസിലെ പ്രതികളായ ജയരാജനും മറ്റ് നാല് പ്രതികളും ഹൈക്കോടതിയില്‍ സമീപിച്ചത്.