കണ്ണൂർ: തളിപ്പറമ്പ് കീഴാറ്റൂരിലെ ബൈപ്പാസ് വിരുദ്ധ സമരത്തിൽ പൊതു ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്ന് ആരോപണം. കീഴാറ്റൂരിലെ ഭൂരിപക്ഷം പേരും ബൈപ്പാസ് നിർമ്മാണത്തിനായി സ്ഥലം വിട്ടുനൽകിയെന്നാണ് സിപിഎമ്മും സ്ഥലം എംഎൽഎയും പ്രചരിപ്പിക്കുന്നത്. എന്നാൽ 45 കർഷകരിൽ മൂന്ന് പേർ മാത്രമാണ് ബൈപ്പാസിനായി സ്ഥലം വിട്ടു നൽകിയത്.
കീഴാറ്റൂരിലെ ബൈപ്പാസ് വിരുദ്ധ സമരം കാറ്റുപോയ ബലൂണാണെന്ന വിമർശനവുമായി സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജൻ നേരത്തെ രംഗത്ത് വന്നിരുന്നു. കൂടാതെ ബൈപ്പാസ് നിർമ്മാണത്തിനായി ഭൂരിഭാഗം പേരും സ്ഥലം വിട്ടു നൽകിയെന്നും സിപിഎം പ്രചരിപ്പിച്ചിരുന്നു.
എന്നാൽ സിപിഎമ്മിന്റെ അവകാശ വാദം പൂർണമായും തെറ്റാണെന്നാണ് വയൽക്കിളികളുടെ നിലപാട്. കീഴാറ്റൂരിലെ വയലുടമകളായ നാൽപ്പത്തിയഞ്ച് പേരിൽ വെറും മൂന്ന് പേർ മാത്രമാണ് ബൈപ്പാസിനായി സ്ഥലം വിട്ടു നൽകിയത്. മറ്റു പ്രദേശത്ത് സ്ഥലം വിട്ടു നൽകിയത് തങ്ങളുടെ അക്കൗണ്ടിൽ ചേർക്കാൻ സിപിഎം നോക്കേണ്ടന്നും വയൽക്കളികൾ വ്യക്തമാക്കി.
സമരത്തെ തകർക്കാമെന്ന കണക്കൂ കൂട്ടലിലാണ് ഇത്തരം തെറ്റായ വിവരങ്ങൾ സിപിഎം പ്രചരിപ്പിക്കുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.