ദിസ്പൂർ : ഫയലുകളും,പേപ്പർകെട്ടുകളും താങ്ങി വന്ന് ബജറ്റ് അവതരിപ്പിക്കുന്ന കാലം കഴിഞ്ഞു, ഇനി ഇ- ബജറ്റുകളുടെ കാലം.ആന്ധ്രാപ്രദേശിനു ശേഷം അസമാണ് ഇ- ബജറ്റിന്റെ ലോകത്തേക്ക് കടന്നത്.
കഴിഞ്ഞ ദിവസം ധനകാര്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മയാണ് സംസ്ഥാനത്തെ ആദ്യ ഇ – ബജറ്റ് അവതരിപ്പിച്ചത്. നികുതി വർദ്ധനകളില്ലാതെ 2149.04 കോടി രൂപയുടെ കമ്മി ബജറ്റാണ് ശർമ്മ അവതരിപ്പിച്ചത്.
ഡിജിറ്റൽ ഫോർമാറ്റ്,ഹാർഡ് കോപ്പി രൂപത്തിൽ അംഗങ്ങളുടെ പക്കൽ ബജറ്റിന്റെ കോപ്പി എത്തിയ ശേഷമാണ് ബജറ്റ് അവതരണം ആരംഭിച്ചത്. മാത്രമല്ല ബജറ്റ് ഗൂഗിൾ പ്ലേ സ്റ്റോർ വഴി ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പൗരസമൂഹത്തിന് സൗഹാർദ്ദപരമായ ബജറ്റ് ഒരുക്കുകയായിരുന്നു ലക്ഷ്യമെന്ന് ഹിമന്ത് ബിശ്വ ശർമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സുസ്ഥിര വികസനം ഇ-ബജറ്റ് മോഡൽ വഴി കൂടുതൽ പ്രാവർത്തികമാകുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.
വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി അവതരിപ്പിച്ചിരിക്കുന്ന ബജറ്റിൽ ഒൻപത് വനിതാ കോളേജുകൾ, പത്ത് ലോ കോളേജുകൾ,പത്ത് ബി എഡ് കോളേജുകൾ എന്നിവ പ്രഖ്യാപിച്ചിട്ടുണ്ട്.
റോഡുകൾ,ചെറു പാലങ്ങൾ,ഓടകൾ എന്നിവയുടെ നിർമ്മാണങ്ങൾക്കായി 200 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.