കണ്ണൂർ: കീഴാറ്റൂർ സമര നായിക നമ്പ്രാടത്ത് ജാനകിക്ക് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ വധഭീഷണി. മുൻ ബ്രാഞ്ച് സെക്രട്ടറിയും സി പി എം പ്രവർത്തകനുമായ കെ പി പ്രകാശൻ ആണ് ജാനകിയെ ഭീഷണിപ്പെടുത്തിയത്. ഭീഷണിയെ തുടർന്ന്നമ്പ്രാടത്ത് ജാനകി തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി.
തളിപ്പറമ്പ് കീഴാറ്റൂരിൽ നെൽവയൽ നികത്തി ബൈപ്പാസ് നിർമ്മിക്കുന്നതിനെതിരെ നാട്ടുകാരും കർഷകരും നടത്തിയ സമരത്തിൽ സജീവ സാന്നിധ്യമായിരുന്നു നമ്പ്രാടത്ത് ജാനകി. ബൈപ്പാസ് നിർമ്മിക്കാൻ നെൽവയൽ ഏറ്റെടുക്കാനുള്ള നീക്കത്തിന് എതിരെ വയൽ കിളികൾ നടത്തിയ അനിശ്ചിതകാല സമരത്തിൽ നമ്പ്രാടത്ത് ജാനകിയും പങ്കെടുത്തിരുന്നു.
സമരത്തിൽ ഏഴ് ദിവസം നിരാഹാരം കിടന്ന നമ്പ്രാടത്ത് ജാനകി ബൈപ്പാസ് വിരുദ്ധ സമരത്തിൽ ഇപ്പോഴും സജീവമാണ്. ഇന്ന് രാവിലെ വയലിൽ നെല്ല് കൊയ്യുന്നതിനിടെയാണ് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയായ കെ പി പ്രകാശൻ ജാനകിക്ക് എതിരെ വധഭീഷണി മുഴക്കിയത്.
കുടുംബത്തോടെ കത്തിക്കും എന്നാണ് നമ്പ്രാടത്ത് ജാനകിയെ ഭീഷണിപ്പെടുത്തിയത്. വധഭീഷണിയെ തുടർന്ന് ജാനകി തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി.
ബൈപ്പാസിനായിനെൽവയൽ ഏറ്റെടുക്കുന്നതിന് എതിരെ സമരം നടത്തിയതിനോടുള്ള എതിർപ്പാണ് സിപിഎം പ്രവർത്തകർ നമ്പ്രാടത്ത് ജാനകിയോട് പ്രകടിപ്പിച്ചത്.