ന്യൂഡൽഹി : രാവും പകലും ആയുധ ധാരികളായ പാകിസ്ഥാൻ സൈന്യത്തിന്റെ കാവൽ, ആർക്കും പെട്ടെന്ന് എത്തിപ്പെടാൻ കഴിയാത്ത രഹസ്യ സങ്കേതം, അടിയന്തിര ഘട്ടങ്ങളിൽ രക്ഷപെടാനും ആറു മണിക്കൂറിനുള്ളിൽ ദുബായിൽ എത്താനുമുള്ള മാർഗ്ഗങ്ങൾ, അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന് പാകിസ്ഥാൻ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ നിരവധിയാണ്.
ദുബായിൽ വച്ച് പിടിയിലായ ദാവൂദിന്റെ കൂട്ടാളി ഫാറൂഖ് തക്ലയാണ് ദാവൂദിനെ സംബന്ധിച്ച പുതിയ വിവരങ്ങൾ സിബിഐ ക്ക് നൽകിയത്.ഇതോടെ ദാവൂദിനെ സംരക്ഷിക്കുന്നത് പാകിസ്ഥാനാണെന്ന ഇന്ത്യയുടെ വാദങ്ങൾ കൂടുതൽ ശക്തിയാർജ്ജിക്കുകയാണ്.
1993ലെ മുംബൈ സ്ഫോടനക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഇന്ത്യ തിരയുന്ന കൊടും കുറ്റവാളിയാണ് ദാവൂദ് ഇബ്രാഹിം.
കറാച്ചിക്കടുത്ത് ആന്ദാ ഗ്രൂപ്പ് ഓഫ് ഐലന്റ് എന്ന സ്ഥലത്താണ് ദാവൂദ് താമസിക്കുന്നതെന്ന് തക്ല സിബിഐ യോട് വെളിപ്പെടുത്തിയിട്ടുണ്ട്.ദാവൂദിന്റെയോ,ഭാര്യയുടെയോ അനുമതിയില്ലാതെ ആർക്കും ഈ പ്രദേശത്തേക്ക് കടക്കാനാവില്ല. അനുമതി ലഭിച്ചാൽ തന്നെ ദാവൂദിന്റെ സുരക്ഷാ ഭടന്മാരായ പാകിസ്ഥാൻ റേഞ്ചേഴ്സിന്റെ കടുത്ത പരിശോധനകൾ നേരിടേണ്ടതായുണ്ട്.
ആർക്കും അത്രപെട്ടെന്ന് എത്തിപ്പെടാനാകാത്ത ഈ പ്രദേശത്ത് ദാവൂദുമായി സംസാരിക്കാൻ പാക് ഓഫീസർമാർക്ക് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.അതും ദാവൂദ് തെരഞ്ഞെടുത്ത ഓഫീസർമാർക്ക് മാത്രം.നിരന്തര പട്രോളിംഗിനായി പാകിസ്ഥാൻ കോസ്റ്റ് ഗാർഡിന്റെ ഒരു സംഘം സ്ഥലത്ത് സ്ഥിരമായി തമ്പടിച്ചിട്ടുമുണ്ട്.
അപ്രതീക്ഷിത സാഹചര്യങ്ങളിൽ ബോംബാക്രമണങ്ങളോ മറ്റോ ഉണ്ടായാൽ അവ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ അവലംബിച്ചിട്ടുണ്ട്.മാത്രമല്ല അങ്ങനെയുള്ള സാഹചര്യങ്ങളിൽ ദാവൂദിന് രക്ഷപെടാൻ രഹസ്യമാർഗ്ഗങ്ങളും,ആറു മണിക്കൂറിനുള്ളിൽ ദുബായിൽ എത്താൻ കഴിയും വിധത്തിലൂള്ള സൗകര്യങ്ങളും പ്രദേശത്ത് ഒരുക്കിയിട്ടുണ്ടെന്ന് തക്ല വെളിപ്പെടുത്തി.
ദുബായിൽ മാത്രമല്ല മറ്റ് രാജ്യങ്ങളിലേക്കും ദാവൂദിനൊപ്പം താൻ പോയിട്ടുള്ളതായി തക്ല സമ്മതിച്ചിട്ടുണ്ട്.2000 മുതൽ 2005 വരെ ദാവൂദിന് ഛോട്ടാ രാജൻ സംഘത്തിൽ നിന്നും വധഭീഷണികൾ ഉണ്ടായിരുന്നുവെന്നും തക്ല വെളിപ്പെടുത്തി.