ഇന്ത്യൻ സേന നീട്ടിയ രക്ഷാ കരങ്ങളിൽ പിടിച്ച് അവർ ജീവിതത്തിലേക്ക് മടങ്ങി വന്നു, അരുണാചൽ പ്രദേശിലെ തവാങ്ങിൽ മഞ്ഞ് പാളികൾക്കിടയിൽ കുടുങ്ങി പോയ 680 വിനോദ സഞ്ചാരികൾ.
തവാങ്ങിലെ സേല പാസ്സിൽ തണുപ്പും,പ്രകൃതി ഭംഗിയും ആസ്വദിക്കാൻ എത്തിയവരാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായുണ്ടായ മഞ്ഞ് വീഴ്ച്ചയിൽ കുടുങ്ങിയത്.
റോഡുകൾ മഞ്ഞ് കൊണ്ട് മൂടുകയും,കാഴ്ച്ച പരിധി മങ്ങുകയും ചെയ്തു.320 ഓളം വാഹനങ്ങൾ സേലാ പാസ്സിൽ കുടുങ്ങി.പതിനെട്ട് മാസം പ്രായമുള്ള കുഞ്ഞ് മുതൽ 70 വയസ്സുവരെയുള്ള സഞ്ചാരികളാണ് വാഹനങ്ങളിലുണ്ടായിരുന്നത്.
പലരും ശ്വാസമെടുക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു.അരുണാചൽ പ്രദേശിനു സമീപം ബെയ്സഖിയിലെ ക്യാമ്പിൽ നിന്നും മൂന്ന് സംഘങ്ങളായാണ് സേന സേലാ പാസ്സിലെത്തിയത്.ക്യാപ്റ്റൻമാരായ തരുൺ സിംഗ് ഗുലേറിയ, ലാവണ്യ ശർമ്മ , ഹവിൽ ദാർ പ്രസൻ റായ്, എന്നിവർ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മേഖലയിൽ കുടുങ്ങിയവരെ സൈന്യത്തിന്റെ വാഹനങ്ങളിൽ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. മഞ്ഞ് പാളികൾകിടയിൽ നടക്കാൻ സാധിക്കാത്തവരെ സൈനികർ ചുമലിലേറ്റിയാണ് വാഹനങ്ങളിലേക്ക് എത്തിച്ചത്.
ഇന്ന് ഉച്ചയോടെയാണ് രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായത്.
ദുരന്തമുഖത്ത് നിന്നും ഇത്രയേറെ പേരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്ന സൈനികർക്ക് അരുണാചൽ സർക്കാർ നന്ദി അറിയിച്ചു.