ന്യൂഡൽഹി : ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ സ്വീകരിച്ചത് വഞ്ചനാപരമായ നടപടിയായിരുന്നുവെന്ന് സുപ്രീം കോടതി.സിബിഐ നടത്തിയ അന്വേഷണ റിപ്പോർട്ടിന്മേലാണ് സുപ്രീം കോടതിയുടെ പരാമർശം.
കേസിൽ കൂടുതൽ അന്വേഷണ നടപടികളുമായി മുന്നോട്ട് പോകാനും കോടതി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി.ഭൂമി ഇടപാടിൽ ഇടനിലക്കാരായി നിന്നവർ വൻ നേട്ടം കൊയ്തതായി നിരീക്ഷിച്ച കോടതി ഹൂഡ അടക്കമുള്ള ഉന്നതർക്ക് നിയമവിരുദ്ധമായ ഇടപാടിനെ കുറിച്ചറിയാമായിരുന്നുവെന്നും പ്രസ്താവിച്ചു.ജസ്റ്റിസുമാരായ എ കെ ഗോയൽ,ഉദയ് ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് റിപ്പോർട്ട് പരിഗണിച്ചത്.
ഭൂമി നഷ്ടമായ കർഷകർക്ക് അവ തിരികെ കൊടുക്കാൻ കഴിയില്ല.കാരണം തുച്ഛമായ തുകയാണെങ്കിൽ കൂടി അവർ തങ്ങളുടെ ഭൂമിക്ക് പണം കൈപറ്റി കഴിഞ്ഞു. അതുകൊണ്ട് ഹരിയാന അർബൻ ഡവലപ്മെൻറ് അതോറിറ്റി, ഹരിയാന ഇൻഡസ്ട്രിയൽ ഡവലപ്മെൻറ് കോർപ്പറേഷൻ എന്നിവയ്ക്കായി ഭൂമി വിട്ടു നൽകാം.
എന്നാൽ കർഷകരിൽ നിന്നും പണം തിരികെ വാങ്ങാൻ കമ്പനിക്ക് അവകാശമില്ലെന്നും കോടതി പ്രസ്താവിച്ചു.
ടൗൺ ഷിപ്പ് നിർമ്മാണത്തിനായി, 2004 മുതൽ 2007 വരെയുള്ള കാലയളവിൽ മനേസർ.ലക്നോല,നൗരംഗ്പൂർ എന്നിവിടങ്ങളിലെ കർഷകരിൽ നിന്നും 912 ഏക്കർ ഭൂമി തുച്ഛമായ വിലക്ക് കൈക്കലാക്കുകയും പിന്നീട് അത് വൻ തുകക്ക് റോബർട്ട് വദ്രയുടെ ഡി എൽ എഫ് കമ്പനിക്ക് മറിച്ച് നൽകിയെന്നുമായിരുന്നു കേസ്.