ന്യൂഡൽഹി : വിദേശ അഭിഭാഷകർക്ക് ഇന്ത്യയിലെ കോടതികളിൽ പ്രാക്ടീസ് നടത്താനാവില്ലെന്ന് സുപ്രീം കോടതി.
രാജ്യാന്തര നിയമങ്ങളിൽ വിദേശ അഭിഭാഷകർക്ക് ഉപദേശം നൽകാം,അതിനു തടസമില്ല.എന്നാൽ ഇന്ത്യയിൽ ഇതിനായി ഓഫീസ് തുറക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
രാജ്യാന്തര ആർബിട്രേഷൻ ഫോറങ്ങളിൽ ഹാജരാകുന്നതിനു വിദേശ അഭിഭാഷകർക്ക് തടസങ്ങളില്ലെന്നും ജസ്റ്റിസുമാരായ ആദർശ്കുമാർ ഗോയൽ, ഉദയ് ഉമേഷ് ലളിത് എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു.
നിയമോപദേശം നൽകാൻ രാജ്യത്തെത്തുന്ന വിദേശ അഭിഭാഷകരെ ബാർ കൗൺസിൽ ഓഫ് ഇന്ത്യക്ക് നിരീക്ഷിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.ഇതിനായി കേന്ദ്ര സർക്കാരും,ബാർ കൗൺസിൽ ഓഫ് ഇന്ത്യയും ചേർന്ന് ചട്ടങ്ങൾ രൂപീകരിക്കണമെന്നും കോടതി പ്രസ്താവിച്ചു.