കൊച്ചി: തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയില്‍ വനഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് ലേലത്തിന് നല്കാന് മന്ത്രി തലത്തില്‍ സമ്മര്‍ദം. 42 വര്‍ഷമായി സീറോ മലബാര്‍ സഭ അനധികൃതമായി കൈവശം വച്ച ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും ലേലവും നടത്താനുള്ള നീക്കം വനം വകുപ്പ് തടഞ്ഞിരുന്നു.
മലയാറ്റൂര്‍ അടിവാരത്തെ പള്ളിയില്‍ നിന്നും മലമുകളിലെ കുരിശു മുടിയിലെ പള്ളിയിലെത്താന്‍ തീര്‍ഥാടകര്‍ക്ക് സഞ്ചരിക്കാനും പാര്‍ക്കിംഗിനും വേണ്ടിയാണ് വനം വകുപ്പ് ഈ ഭൂമി പാട്ടത്തിനു നല്‍കിയത്. ഈ കരാര്‍ പള്ളി പുതുക്കിയിട്ട് 42 വര്‍ഷമായെന്നു മാത്രമല്ല തീര്‍ഥാടന കാലത്ത് ഈ ഭൂമി ലേലം വിളിച്ച് കച്ചവടത്തിന് നല്‍കുകയായിരുന്നു പതിവ്. വന്‍ ലോബിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കടമുറികള്‍ ലേലം ചെയ്യുക വഴി കോടിക്കണക്കിനു രൂപയാണ് പള്ളിക്ക് തീര്‍ഥാടന കാലത്ത് ലഭിക്കുന്നത്. ഇത് വനം വകുപ്പ് തടഞ്ഞതിനെ തുടര്‍ന്ന് ലേലം അനുവദിക്കാന്‍ ജന പ്രതിനിധി ഉള്‍പ്പെടെ മന്ത്രി തലത്തില്‍ സമ്മര്‍ദം ചെലുത്തുന്നതായാണ് വിവരം.
കുടിവെള്ള വിതരണത്തിന്റെ മറവില്‍, നാലു കടകള്‍ക്ക് അനുമതി ലഭിച്ചതായി ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇത് തടഞ്ഞ വനം വകുപ്പ് അധികൃതരോട് സമവായ ചര്‍ച്ചയില്‍ അങ്കമാലി എംഎല്‍എ തട്ടിക്കയറിയതായും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് വനിതാ റേഞ്ചറെ സ്ഥലം മാറ്റാനുള്ള നീക്കം സര്‍ക്കാര്‍ നടത്തുന്നതായും ആക്ഷേപം ഉയരുന്നുണ്ട്.