ന്യൂഡല്‍ഹി: ബാങ്ക് വായ്പ്പ തിരിച്ചടക്കാത്ത 91 പ്രമുഖര്‍ക്ക് രാജ്യം വിടുന്നതിൽ വിലക്ക് ഏര്‍പ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനം.
ബാങ്കിൽ നിന്നും വായ്പ്പയെടുത്തിട്ട് തിരിച്ചടയ്ക്കാത്ത കമ്പനികളുടെ ഡയറക്ടര്‍മാരുടെയും,കമ്പനി ഉടമകളുടെയും പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
ബാങ്കുകള്‍ക്ക് ബാദ്ധ്യതയാകും വിധത്തിൽ വായ്പ്പയെടുത്ത പ്രമുഖരുടെ പേരും വിവരവും പരസ്യം ചെയ്യാന്‍ പൊതുമേഖലാ ബാങ്കുകളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഇവര്‍ക്ക് പണമടയ്ക്കാനുള്ള അവസാന അവസരം നല്കിയശേഷമായിരിക്കും നടപടി.
മാത്രമല്ല 50 കോടിയിലേറെ രൂപ വായ്പ്പയെടുക്കുന്നവരിൽ നിന്നും, ജാമ്യക്കാരിൽ നിന്നും പാസ്പോർട്ടിന്റെ വിവരങ്ങൾ ശേഖരിക്കണമെന്നും ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ബോധപൂര്‍വം ബാങ്കുകളെ കടമെടുത്ത് കബളിപ്പിച്ച 400 ഇന്ത്യന്‍ കമ്പനികളെ സര്‍ക്കാര്‍ കണ്ടെത്തിക്കഴിഞ്ഞു.
രാജ്യത്തെ ബാങ്കിങ് സംവിധാനത്തെയാകെ പിടിച്ചുകുലുക്കിയ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിനെ തുടർന്നാണ് പുതിയ നടപടികൾ.
വിദേശത്തേക്ക് കടന്ന നീരവ് മോദി തട്ടിയെടുത്ത പണം ഏകദേശം ഇരുപതിനായിരം കോടി രൂപയോളം വരുമെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്.
വായ്പകളുടെ സ്വഭാവത്തെക്കുറിച്ചും ഇതിന് ഈടായി വാങ്ങിയിരിക്കുന്ന വസ്തുക്കളുടെ വിശദാംശങ്ങളുമെല്ലാം അന്വേഷിക്കുന്നുണ്ട്.