ന്യൂഡൽഹി : കരൾ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടത്താനും, അതിനെ കുറിച്ച് പഠിപ്പിക്കാനുമായി ഇന്ത്യൻ ഡോക്ടർമാരുടെ സംഘം പാകിസ്ഥാനിലേക്ക്.
പ്രശസ്ത കരൾ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. സുഭാഷ് ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ മാസം കറാച്ചിയിലേക്ക് പോകുന്നത്.
അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പും ഇന്ത്യയുടെ തിരിച്ചടിയും രൂക്ഷമായ സമയത്തു തന്നെയാണ് ഇന്ത്യയുടെ, മനുഷ്യത്വത്തിന്റെ മഹനീയ മാതൃകയെന്നത് ലോകശ്രദ്ധയാകർഷിക്കുന്നുണ്ട്.
കരൾമാറ്റം ആവശ്യമുള്ള നാലു രോഗികളാണ് കറാച്ചിയിലെ ഡോ ആരോഗ്യ സർവകലാശാലയിൽ ഇന്ത്യയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘത്തെ കാത്തിരിക്കുന്നത്.മൂന്ന് ശസ്ത്രക്രിയകൾ ഡോ.ഗുപ്ത തന്നെയാണ് നടത്തുക.
ഇത് പാകിസ്ഥാന് ശുഭസൂചകമാണെന്ന് ഡോ ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ. സെയ്ദ് ഖുറേഷി പറഞ്ഞു.
കരള്‍ മാറ്റ ശസ്ത്രക്രിയകള്‍ പോലുള്ള സങ്കീര്‍ണ്ണവും പ്രയാസകരവുമായ ശസ്ത്രക്രിയകള്‍ ചെയ്യാന്‍ ഡോ. ഗുപ്തയുടെ നേതൃത്വത്തിൽ പാക് ഡോക്ടർമാർക്ക് ക്ലാസ്സുകളെടുക്കും.
ഇന്ത്യയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘത്തെ പൂർണ്ണ മനസ്സോടെയാണ് തങ്ങൾ കാത്തിരിക്കുന്നതെന്ന് ഖുറേഷി പറഞ്ഞു.
ലോകപ്രശസ്ത കരള്‍ മാറ്റ ശസ്ത്രക്രിയാ വിദഗ്ധനാണ് ഡോ. ഗുപ്ത. മാക്സ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസ് വിഭാഗം ചെയര്‍മാനാണ് . കഴിഞ്ഞ ഡിസംബറിലും ഗുപ്ത പാകിസ്ഥാനില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു