ന്യൂഡൽഹി : ബീഹാറിലെ അറാറിയയിൽ ആർ,ജെ.ഡി സ്ഥാനാർത്ഥിയുടെ വിജയാഘോഷത്തിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിന് രണ്ട് പേർ അറസ്റ്റിലായി. ആർ.ജെ.ഡി അനുകൂലികളായ സുൽത്താൻ അസാമി, ഷെഹ്ജാദ് എന്നിവരാണ് അറസ്റ്റിലായത്.
അറാറിയയിൽ വിജയിച്ച ആർ.ജെ.ഡി സ്ഥാനാർത്ഥി സർഫ്രാസ് ആലമിന്റെ വീടിനു മുന്നിൽ നടന്ന ആഘോഷത്തിനിടെയായിരുന്നു പാക് അനുകൂല മുദ്രാവാക്യം മുഴങ്ങിയത്. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.ഇന്ത്യ തേരെ തുക്ക്ഡേ ഹോംഗേ എന്ന മുദ്രാവാക്യവും ഉയർന്നിരുന്നതായി റിപ്പോർട്ടുണ്ട്. മുദ്രാവാക്യം മുഴക്കിയ മറ്റ് രണ്ടു പേർ ഒളിവിലാണ്.
നേരത്തെ അറാരിയയിൽ വർദ്ധിച്ചു വരുന്ന ഭീകരവാദ പ്രവർത്തനങ്ങളെപ്പറ്റി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് മുന്നറിയിപ്പ് നൽകിയിരുന്നു. അറാരിയ മതമൗലിക വാദ കേന്ദ്രമാകുന്നത് ബീഹാറിനെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.